പയറുവര്‍ഗങ്ങളുടെ മാര്‍ക്കറ്റിലേയ്ക്കും അമേരിക്കയ്ക്ക് തീരുവരഹിതമായി തുറന്ന് കൊടുത്ത് രഹസ്യ നീക്കം
India
പയറുവര്‍ഗങ്ങളുടെ മാര്‍ക്കറ്റിലേയ്ക്കും അമേരിക്കയ്ക്ക് തീരുവരഹിതമായി തുറന്ന് കൊടുത്ത് രഹസ്യ നീക്കം
നിഷാന. വി.വി
Wednesday, 11th February 2026, 10:03 am

വാഷിങ്ടണ്‍: ഇന്ത്യ-യു.എസ് പുതിയ വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ഫാക്ട് ഷീറ്റ് പുറത്തിറക്കി യു.എസ്

അമേരിക്കന്‍ വ്യാവസായിക ഉത്പന്നങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് കാണിക്കുന്നതാണ് ഫാക്ട് ഷീറ്റ്.

ഫെബ്രുവരി ഒമ്പത് തിങ്കളാഴ്ച്ചയാണ് വൈറ്റ് ഹൗസ് ഇത്തരത്തിലൊരു ഫാക്ട് ഷീറ്റ് പുറത്തിറക്കിയത്.

‘യു.എസില്‍ നിന്നുളള എല്ലാ വ്യാവസായിക ഉത്പന്നങ്ങള്‍ക്കും ഉണങ്ങിയ ഡിസ്റ്റില്ലര്‍ ധാന്യങ്ങള്‍, പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, ചില പയറുവര്‍ഗങ്ങള്‍, സോയാബീന്‍, എണ്ണ, വൈന്‍, സ്പിരിറ്റുകള്‍, അധിക ഉത്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധതരം യു.എസ് ഭക്ഷ്യ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും, ഫെബ്രുവരി ഒമ്പതിന് യു.എസ് പുറത്തിറക്കിയ ഫാക്ട് ഷീറ്റില്‍ പറയുന്നു.

എന്നാല്‍ ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഇന്ത്യ-യു.എസ് സംയുക്ത പ്രസ്താവനയില്‍ പയറു വര്‍ഗങ്ങളെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല.

വൈറ്റ് ഹൗസിന്റെ പുതിയ പ്രസ്താവന വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 11ന് യു.എസ് ഫാക്ട് ഷീറ്റ് തിരുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ പതിപ്പില്‍ പഴറു വര്‍ഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യ ഉത്പന്നങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഇന്ത്യ അമേരിക്കയില്‍ നിന്ന് 500 ബില്ല്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞത് ഉദ്ദേശം എന്നാക്കി മാറ്റി.

‘ഇന്ത്യ കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങാനും 500 ബില്ല്യണ്‍ ഡോളറിലധികം യു.എസ് ഊര്‍ജ്ജം, വിവര-വിനിമയ സാങ്കേതിക വിദ്യ, കാര്‍ഷിക-കല്‍ക്കരി ഉത്പന്നങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ വാങ്ങാനും ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്,’ ഇതാായിരുന്നു ആദ്യത്തെ പ്രസ്താവന.

എന്നാല്‍ പരിഷ്‌കരിച്ച പതിപ്പില്‍ കാര്‍ഷിക ഉത്പന്നങ്ങളെക്കുറിച്ചുളള പരാമര്‍ശവും നീക്കം ചെയ്തിട്ടുണ്ട്.

‘ഇന്ത്യ കൂടുതല്‍ യു.എസ് ഉത്പന്നങ്ങള്‍ വാങ്ങാനും 500 ബില്യണ്‍ ഡോളറിലധികം യു.എസ് ഊര്‍ജ്ജം, വിവര-വിനിമയ സാങ്കേതിക വിദ്യ, കല്‍ക്കരി, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ വാങ്ങാനും ഉദ്ദേശിക്കുന്നു,’ ഇതാണ് പരിഷ്‌ക്കരിച്ച പതിപ്പ്.

എന്നാല്‍ തൊലികളഞ്ഞ ധാന്യങ്ങള്‍, മാവ്, ഗോതമ്പ്, ചോളം, അരി, തിന, ഉരുളക്കിഴങ്ങ്, ഉള്ളി, കടല, ബീന്‍സ്, വെള്ളരി, കൂണ്‍, പയര്‍വര്‍ഗങ്ങള്‍, ശീതീകരിച്ച പച്ചക്കറികള്‍, ഓറഞ്ച്, മുന്തിരി, നാരങ്ങ, സ്‌ട്രോബെറി, എന്നിവ ഇന്ത്യയിലേക്ക് വരില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് ചൗഹാന്‍ ഫെബ്രുവരി എട്ടിന് പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ച്ചയായിരുന്നു ഇന്ത്യ-യു.എസ് വ്യാപാരകരാറായെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 25 ശതമാനത്തില്‍ നിന്ന് 18 %മായി കുറയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും പുറത്താണ് പുതിയ തീരുമാനമെന്നും ട്രംപ് അറിയിച്ചിരുന്നു.

അമേരിക്കയില്‍ നിന്നുള്ള എല്ലാ ഉത്പ്പന്നങ്ങള്‍ക്കും ഇന്ത്യയില്‍ 0%തീരുവ ആയിരിക്കുമെന്നും
റഷ്യന്‍ എണ്ണ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്താമെന്ന് മോദി സമ്മതിച്ചെന്നും പകരം ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.

ഇതിന് പുറമെ ഊര്‍ജ്ജം, സാങ്കേതികവിദ്യ, കൃഷി, കല്‍ക്കരി തുടങ്ങി വിവിധ മേഖലകളിലായി 500 ബില്യണ്‍ ഡോളറിന്റെ ഉത്പ്പന്നങ്ങള്‍ യു.എസില്‍ നിന്ന് ഇന്ത്യ വാങ്ങണമെന്ന് ഉള്‍പ്പെടെയുള്ള ഡിമാന്റുകള്‍ മോദി അംഗീകരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.

Content Highlight: Secret move to open the pulses market to the US without tariffs

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.