സാര്‍ത്ഥക് നാം അഭിയാന്‍; വിദ്യാര്‍ത്ഥികളുടെ പേര് മാറ്റാനുള്ള പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍: വിവാദം
India
സാര്‍ത്ഥക് നാം അഭിയാന്‍; വിദ്യാര്‍ത്ഥികളുടെ പേര് മാറ്റാനുള്ള പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍: വിവാദം
നിഷാന. വി.വി
Thursday, 16th April 2026, 7:20 am

ജയ്പൂര്‍: രാജാസ്ഥാന്‍ സര്‍ക്കാരിന്റെ ‘സാര്‍ത്ഥക് നാം അഭിയാന്‍’ പദ്ധതി വിവാദത്തില്‍.

സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ അപകീര്‍ത്തിപ്പെടുത്തുന്നതോ കലാഹരണപ്പെട്ടതോ ആയ പേരുകള്‍ മാറ്റി മാന്യമായ പേരുകള്‍ നല്‍കുന്നതാണ് പദ്ധതിയെന്നതായിരുന്നു സര്‍ക്കാര്‍ വാദം.

കച്രു മാല്‍, ലല്ലു, കജോദ്, ഗോബാരി ബായ് തുടങ്ങിയ അവഹേളനപരമായ പേരുകള്‍ കുട്ടികളുടെ ആത്മാഭിമാനത്തെ ദോഷകരമായി ബാധിക്കുമെന്നും മാതാപിതാക്കളുടെ സമ്മതത്തോടെ തെരഞ്ഞെടുക്കുന്ന അര്‍ത്ഥവത്തായ പേരുകള്‍ ആത്മവിശ്വാസവും ഐഡന്റിറ്റിയും വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഇതിനായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ പട്ടികയില്‍ വിചിത്രവും അനുചിതവുമായ പേരുകള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകളില്‍ ‘ഭയങ്കര്‍’ (ഭയാനകം), ‘ഭിക്ഷ’, ‘മക്കി’ (ഈച്ച), ‘കാരാ’ (ജയില്‍), ‘തമിഴ്’, ‘മനോരഞ്ജിനി’ (വിനോദിപ്പിക്കുന്നത്) തുടങ്ങിയ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആണ്‍കുട്ടികള്‍ക്ക് ഗംഗോത്രി, ഗോദാവരി തുടങ്ങിയ സ്ത്രീനാമങ്ങളും, പെണ്‍കുട്ടികള്‍ക്ക് ചാണക്യ, പുല്‍കിത് തുടങ്ങിയ പുരുഷനാമങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്.

ആര്യന്‍ എന്ന പേരിനൊപ്പം കുമാര്‍, സിംങ്, ചന്ദ്, ലാല്‍ എന്നിങ്ങനെ വ്യത്യസ്ത സര്‍പ്പേരുകള്‍ ചേര്‍ത്ത് പട്ടിക അനാവശ്യമായി വലുതാക്കിയെന്നും ആക്ഷേപമുണ്ട്. 3000ത്തോളം പേരുകളാണ് പട്ടികയിലുള്ളത്.

പദ്ധതിക്കെതിരെ കോണ്‍ഗ്രസും വിവിധ സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി. പിന്നോക്ക-ആദിവാസി വിഭാഗങ്ങളുടെ സാംസ്‌കാരിക സ്വത്വത്തെ ഇല്ലാതാക്കി ഒരു പ്രത്യേക അജണ്ട അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹിന്ദുത്വ അതിഷ്ഠിട സാംസ്‌കാരിക ചട്ടകൂട് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും വിമര്‍ശകര്‍ ആരോപിച്ചു.

ഒരു വശത്ത് പേര് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് അതിലും മോശമായ പേരുകള്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശിക്കുന്നത് ഭരണകൂടത്തിന്റെ ഗൗരവമില്ലായ്മയാണ് കാട്ടുന്നതെന്നും അവര്‍കൂട്ടിച്ചേര്‍ത്തു. പറയുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ ഇത് അന്തിമമായ തീരുമാനമല്ലെന്നും കേവലം നിര്‍ദേശങ്ങള്‍ മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ പറഞ്ഞു. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ‘പ്രവേശനോത്സവ’ത്തിന് മുന്നോടിയായി പേരുകള്‍ പരിഷ്‌കരിക്കുമെന്നും, രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ മാത്രമേ മാറ്റം വരുത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

എങ്കിലും, ഇത്രയും വിചിത്രമായ ഒരു പട്ടിക എങ്ങനെ ഔദ്യോഗികമായി പുറത്തിറങ്ങി എന്ന ചോദ്യത്തിന് വിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കിയിട്ടില്ല.

Content Highlight: Sarthak Naam Abhiyan; Rajasthan government plans to change students’ names: Controversy

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.