ശുഭ വാര്‍ത്ത! ഏഷ്യാ കപ്പില്‍ സാധ്യതയുറപ്പിച്ച് സഞ്ജു സാംസണ്‍
Sports News
ശുഭ വാര്‍ത്ത! ഏഷ്യാ കപ്പില്‍ സാധ്യതയുറപ്പിച്ച് സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th September 2025, 10:59 pm

ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ഇതോടെ 15 അംഗ സ്‌ക്വാഡുമായി ദുബായില്‍ ഇന്ത്യ അവസാന ഘട്ട പരിശീലനവും നടത്തിയിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്.

എന്നാല്‍ വൈസ് ക്യാപ്റ്റനായി ഗില്‍ തിരിച്ചെത്തിയതോടെ സ്‌ക്വാഡില്‍ ഇടം നേടിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ന്റെ സ്ഥാനം അനിശ്ചിതത്വത്തിലായിരുന്നു. നേരത്തെ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയ സഞ്ജുവിന് പകരമായി ഗില്‍ എത്തും എന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

എന്നാല്‍ മധ്യനിരയില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയ്ക്കുവേണ്ടി നേരത്തെ മധ്യനിരയില്‍ കളിച്ച താരമാണ് സഞ്ജു. വിക്കറ്റ് കീപ്പര്‍ കം ഫിനിഷര്‍ റോളില്‍ സഞ്ജു കളത്തില്‍ എത്തും എന്നാണ് പല സീനിയര്‍ താരങ്ങളും പറയുന്നത്. ഇതിന് ഏറെ കുറെ ഒരുറപ്പും വന്നിട്ടുണ്ട്. അവസാന ഘട്ട പരിശീലനത്തില്‍ സഞ്ജു ഏറെ നേരം കീപ്പിങ്ങിലേര്‍പ്പെട്ടതാണ് ഇതിന് കാരണം.

നേരത്തെ ക്രിക്ക് ഇന്‍ഫോയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ കൂടുതല്‍ പരിഗണിക്കാന്‍ സാധ്യതയുള്ളത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയെയാണെന്നായിരുന്നു. പരിശീലന സെഷനില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തില്‍ ജിതേഷ് ശര്‍മ ഏറെനേരം നെറ്റ്സില്‍ പ്രാക്ടീസ് ചെയ്തിരുന്നു. എന്നാല്‍ നേരത്തെ നടന്ന പ്രാക്ടീസ് സെഷനില്‍ സഞ്ജു ത്രോ-ഡൗണിലായിരുന്നു ഏര്‍പ്പെട്ടിരുന്നത്.

2024 ടി-20 ലോകകപ്പില്‍ സഞ്ജു സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഏഷ്യാ കപ്പില്‍ താരം ഉറപ്പായും ഇലവനില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അനുഭവസമ്പത്തിന്റെയോ ബാറ്റിങ് കരുത്തിന്റെയോ കാര്യത്തില്‍ സഞ്ജുവിനെക്കാള്‍ ഏറെ പിന്നിലാണ് ജിതേഷ് എന്നത് മറ്റൊരു വസ്തുതയാണ്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

ഗ്രൂപ്പ് എ

ഇന്ത്യ

ഒമാന്‍

പാകിസ്ഥാന്‍

യു.എ.ഇ

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശ്

ഹോങ് കോങ്

ശ്രീലങ്ക

Content Highlight: Sanju Samson confirms his chances in Asia Cup