| Monday, 3rd November 2025, 7:39 am

''ക്രിക്കറ്റാണ് എന്റെ വഴി, സച്ചിനെപ്പോലെ ഞാനും സ്വപ്നങ്ങളെ പിന്തുടരാന്‍ പോവുകയാണ്,'' അതെ, ഇന്നവള്‍ ആ സ്വപ്‌നം പൂര്‍ത്തിയാക്കിയിരിക്കുന്നു

സന്ദീപ് ദാസ്

വര്‍ഷം 2013. സാക്ഷാല്‍ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറയാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. അതിനുമുമ്പ് തന്റെ അവസാനത്തെ രഞ്ജി ട്രോഫി മത്സരം കളിക്കുന്നതിനുവേണ്ടി സച്ചിന്‍ ഹരിയാനയിലെ ‘ലാലി’ എന്ന ചെറിയ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു.

ഇത്രയും വലിയൊരു അതിഥിയെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മികച്ച ഹോട്ടലുകള്‍ ആ പ്രദേശത്ത് ഇല്ലായിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സച്ചിനെ താമസിപ്പിച്ചാലോ എന്നുവരെ സംഘാടകര്‍ ആലോചിച്ചു! അവസാനം സച്ചിന്‍ ഒരു സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്.

ഹരിയാനയും മുംബൈയും തമ്മിലുള്ള രഞ്ജി മത്സരം ആരംഭിച്ചപ്പോള്‍ ലാലിയിലെ ചൗധരി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. സച്ചിനെ ഒരു നോക്ക് കാണുന്നതിനുവേണ്ടി ഗ്രാമീണര്‍ ഗ്രൗണ്ടിലേയ്ക്ക് ഒഴുകി. അങ്ങനെയുള്ള കാണികളില്‍ ഒരാളായിരുന്നു സഞ്ജീവ് വര്‍മ.

നാലാം ഇന്നിങ്‌സിലെ സച്ചിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവില്‍ മുംബൈ മത്സരം ജയിച്ചു. തന്റെ ഹീറോയുടെ ബാറ്റിങ്ങ് നേരിട്ട് കണ്ടപ്പോള്‍ സഞ്ജീവ് വളരെയേറെ സന്തുഷ്ടനായി.

സച്ചിന്റെ കളി കാണാന്‍ സഞ്ജീവ് തനിച്ചല്ല പോയത്. കേവലം ഒമ്പത് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകളെയും സഞ്ജീവ് സ്റ്റേഡിയത്തില്‍ കൊണ്ടുപോയിരുന്നു. അന്ന് ആ ബാലിക തീരുമാനിച്ചു,

”ക്രിക്കറ്റാണ് എന്റെ വഴി. സച്ചിനെപ്പോലെ ഞാനും സ്വപ്നങ്ങളെ പിന്തുടരാന്‍ പോവുകയാണ്…”

12 വര്‍ഷങ്ങള്‍ കടന്നുപോയി. സച്ചിന്റെ സ്വന്തം മണ്ണായ മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വനിതാ ലോകകപ്പിന്റെ ഫൈനല്‍ അരങ്ങേറുകയായിരുന്നു. ആ പഴയ ഒമ്പത് വയസ്സുകാരിയുടെ ചിറകിലേറി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു! അവളുടെ പേരാണ് ഷെഫാലി വര്‍മ.

പ്രതീക റാവലിന് പരിക്കേറ്റതുകൊണ്ട് മാത്രമാണ് ഷെഫാലി ടീമിലെത്തിയത്. ആദ്യം അവള്‍ ഒരു ഗംഭീര അര്‍ധ സെഞ്ച്വറിയിലൂടെ ഇന്ത്യന്‍ സ്‌കോറിന് അടിത്തറയിട്ടു. പിന്നീട് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതുവഴി ദക്ഷിണാഫ്രിക്കന്‍ റണ്‍ചേസിന്റെ മുനയൊടിച്ചു!

ബാറ്റിങ്ങിനിടെ ഒരു ഫ്രീ ഹിറ്റ് പാഴാക്കിയപ്പോള്‍ ദേഷ്യത്തോടെ അലറിയ ഷെഫാലിയെ നാം കണ്ടു. പക്ഷേ അടുത്ത പന്ത് അവള്‍ വേലിക്കെട്ടിലേയ്ക്ക് പറപ്പിച്ചു! അത്രയുമാണ് ഷെഫാലിയുടെ പോരാട്ടവീര്യം.

ഏകദിന ക്രിക്കറ്റില്‍ ഒരേയൊരു വിക്കറ്റിന്റെ സമ്പാദ്യമാണ് ഷെഫാലിയ്ക്ക് ഉണ്ടായിരുന്നത്. അങ്ങനെയുള്ള ഒരാള്‍ ഇതുപോലൊരു ഹൈ പ്രൊഫൈല്‍ ഗെയിമില്‍ രണ്ട് തലകള്‍ അരിഞ്ഞിട്ടു എന്നത് അവിശ്വസനീയമാണ്!

നമുക്ക് അത്ഭുതം തോന്നും. ഇത്രയും കട്ടിയുള്ള മനസ്സ് ഈ കൊച്ചുപെണ്‍കുട്ടിയ്ക്ക് എങ്ങനെ കിട്ടി!?

ഹരിയാനയിലെ തെരുവുകളില്‍ അതിനുള്ള ഉത്തരമുണ്ട്. ഒരു പെണ്‍കുട്ടി ആയതിന്റെ പേരില്‍ ഷെഫാലി ബാല്യത്തില്‍ കടുത്ത വിവേചനം അനുഭവിച്ചിരുന്നു. പല ക്രിക്കറ്റ് അക്കാദമികളും അവള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

ക്രിക്കറ്റിനുവേണ്ടി ഷെഫാലി സ്വന്തം മുടി മുറിച്ചു. തന്നേക്കാള്‍ പ്രായമുള്ള ആണ്‍കുട്ടികളോടൊപ്പം കളിച്ചു. ഷെഫാലി ഒരു ആണ്‍കുട്ടിയാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു! അങ്ങനെ അവള്‍ക്ക് ചില ‘മാന്‍ ഓഫ് ദ മാച്ച്’ പുരസ്‌കാരങ്ങളും ലഭിച്ചു.

ആ ബാല്യകാലം നല്‍കിയ ഊര്‍ജത്തില്‍ നിന്നാണ് ഷെഫാലി ഉദിച്ചുയര്‍ന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒരു ടി-20 മത്സരത്തില്‍ 49 പന്തുകളില്‍ നിന്ന് 73 റണ്ണുകള്‍ അടിച്ചുകൂട്ടുമ്പോള്‍ ഷെഫാലിയ്ക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം! അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറി കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന ബഹുമതിയും അവള്‍ അന്ന് സ്വന്തമാക്കി.

പക്ഷേ പിന്നീട് ഷെഫാലിയ്ക്ക് തിരിച്ചടികളുടെ കാലമായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഒരു ഫിഫ്റ്റി പോലും നേടാനാവാതെ ഷെഫാലി മൂന്ന് വര്‍ഷങ്ങള്‍ തള്ളിനീക്കി. അതോടെ ഇന്ത്യന്‍ ടീമിന്റെ വാതിലുകള്‍ ഷെഫാലിക്ക് മുമ്പില്‍ കൊട്ടിയടക്കപ്പെട്ടു.

ഷെഫാലി നീലക്കുപ്പായത്തില്‍നിന്ന് പുറത്താക്കപ്പെടുമ്പോള്‍ പിതാവായ സഞ്ജീവ് വര്‍മ ഹൃദയാഘാതം മൂലം ആശുപത്രിയിലായിരുന്നു. അച്ഛന്‍ ആരോഗ്യം വീണ്ടെടുത്തതിനുശേഷമാണ് ഷെഫാലി എല്ലാം തുറന്നുപറഞ്ഞത്. അതുവരെ അവള്‍ എല്ലാ വേദനകളും തനിച്ചുതന്നെ സഹിച്ചു!

ജീവിതം ഷെഫാലിയ്ക്ക് ഒരു അവസരം കൂടി നല്‍കി. അവള്‍ അത് അസാധാരണമാംവിധം പ്രയോജനപ്പെടുത്തി! ഇപ്പോള്‍ സഞ്ജീവ് വര്‍മ അഭിമാനത്താല്‍ ഉള്‍പ്പുളകമണിയുന്നുണ്ടാവും!

2023ലെ പുരുഷ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അന്ന് നിറകണ്ണുകളോടെ മൈതാനം വിട്ട ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ആരും മറന്നിട്ടുണ്ടാവില്ല.

ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രോഹിത് സന്നിഹിതനായിരുന്നു. വനിതകളുടെ വിജയം പൂര്‍ത്തിയാവുമ്പോള്‍ നിറഞ്ഞ മനസ്സോടെ ചിരിക്കുന്ന രോഹിത്തിനെ നാം കണ്ടു. കൂടെ ഒരിറ്റ് കണ്ണുനീരും! എല്ലാം അതിലുണ്ടായിരുന്നു!

ലാലിയിലെ ചൗധരി സ്റ്റേഡിയത്തിന്റെ മുമ്പില്‍ നിന്ന് പെണ്‍കുട്ടികള്‍ ഇനി ഉറക്കെപ്പറയും,

”ഇവിടെനിന്നാണ് ഷെഫാലിയുടെ യാത്ര ആരംഭിച്ചത്. ഷെഫാലിയ്ക്ക് കഴിഞ്ഞത് ഞങ്ങളെക്കൊണ്ടും സാധിക്കും. വലിയ സ്വപ്നങ്ങള്‍ കാണണം. അത് നമ്മുടെ അവകാശമാണ്…

Content Highlight: Sandeep Das writes about Shefali Verma

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more