2025 ഇനിയും ബാക്കി; കളിച്ച് കളിച്ച് തോല്‍പിച്ചത് ദ്രാവിഡും യൂസഫും ധോണിയെയും അടക്കമുള്ളവരെ
Sports News
2025 ഇനിയും ബാക്കി; കളിച്ച് കളിച്ച് തോല്‍പിച്ചത് ദ്രാവിഡും യൂസഫും ധോണിയെയും അടക്കമുള്ളവരെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 24th November 2025, 8:19 pm

 

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരം കളിക്കുന്ന താരമെന്ന നേട്ടവുമായി പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഘ. ടെസ്റ്റ്, ഏകദിനം, ടി-20 മത്സരങ്ങളില്‍ നിന്നായി ഈ വര്‍ഷം 54 തവണയാണ് സല്‍മാന്‍ പാകിസ്ഥാന്‍ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്.

സിംബാബ്‌വേ, ശ്രീലങ്ക എന്നിവര്‍ക്കെതിരെ നടക്കുന്ന ട്രൈനേഷന്‍ സീരീസിനിടെയാണ് ആഘാ സല്‍മാന്‍ ഈ നേട്ടത്തിലെത്തിയത്. കഴിഞ്ഞ ദിവസം റാവല്‍പിണ്ടിയില്‍ സിംബാബ്‌വേയ്‌ക്കെതിരെ കളത്തിലിറങ്ങിയതോടെ ഈ ലോക റെക്കോഡും സല്‍മാന്‍ അലി ആഘ സ്വന്തമാക്കി.

ഇന്ത്യന്‍ ഇതിഹാസങ്ങളായ രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോണി എന്നിവര്‍ക്ക് പുറമെ പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ പ്രധാനിയായ മുഹമ്മദ് യൂസഫ് എന്നിവരെ മറികടന്നാണ് ആഘാ സല്‍മാന്‍ റെക്കോഡ് നേട്ടം കുറിച്ചത്.

ഈ വര്‍ഷം ഇനി രണ്ട് മത്സരങ്ങള്‍ കൂടി പാകിസ്ഥാന് കളിക്കാനുണ്ട്. ഈ മത്സരത്തിലും താരം കളത്തിലിറങ്ങിയാല്‍ പിന്നാലെയെത്തുന്നവര്‍ക്ക് എത്തിപ്പിടിക്കാന്‍ കൂടുതല്‍ വലിയ ലക്ഷ്യമൊരുക്കാനും താരത്തിന് സാധിക്കും.

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരം കളിക്കുന്ന താരം

(താരം – ടീം – മത്സരം – വര്‍ഷം എന്നീ ക്രമത്തില്‍)

സല്‍മാന്‍ അലി ആഘ – പാകിസ്ഥാന്‍ – 54 – 2025*

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 53 – 1999

മുഹമ്മദ് യൂസഫ് – പാകിസ്ഥാന്‍ – 53 – 2000

എം.എസ്. ധോണി – ഇന്ത്യ – 53 – 2007

അതേസമയം, ഷെവ്‌റോണ്‍സിനെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കാനും ഫൈനലില്‍ ഇടം സ്വന്തമാക്കാനും സല്‍മാന്‍ അലി ആഘയ്ക്കും സംഘത്തിനും സാധിച്ചു. കഴിഞ്ഞ ദിവസം റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

പാകിസ്ഥാനായി ബാബര്‍ അസം 52 പന്തില്‍ 74 റണ്‍സ് നേടി ടോപ് സ്‌കോററായി. 41 പന്തില്‍ 63 റണ്‍സ് സ്വന്തമാക്കിയ ഫഖര്‍ സമാനും 10 പന്ത് നേരിട്ട് പുറത്താകാതെ 27 റണ്‍സ് നേടിയ ഫഖര്‍ സമാനും ടോട്ടലില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 126 റണ്‍സിന് പുറത്തായി. 49 പന്ത് നേരിട്ട് പുറത്താകാതെ 67 റണ്‍സ് നേടിയ റയാന്‍ ബേളിന്റെ ചെറുത്തുനില്‍പ്പ് മാത്രമാണ് സിംബാബ്‌വന്‍ ഇന്നിങ്‌സില്‍ എടുത്ത് പറയാനുണ്ടായിരുന്നത്.

പാകിസ്ഥാനായി ഉസ്മാന്‍ താരിഖ് നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസ് രണ്ട് വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പിഴുതെറിഞ്ഞു.

 

Content highlight: Salman Ali Agha set the record of most number of international matches in a calendar year