ഒരൊറ്റ സ്‌ക്രീന്‍ഷോട്ട്, വാസുവണ്ണനെ അറിയാത്തവര്‍ പോലും ചിരിച്ചുപോയി, മോഹിനിയാട്ടത്തില്‍ ചിരി പൂരമൊരുക്കിയ ചാറ്റ് ജി.പി.ടി റഫറന്‍സ്
Indian Cinema
ഒരൊറ്റ സ്‌ക്രീന്‍ഷോട്ട്, വാസുവണ്ണനെ അറിയാത്തവര്‍ പോലും ചിരിച്ചുപോയി, മോഹിനിയാട്ടത്തില്‍ ചിരി പൂരമൊരുക്കിയ ചാറ്റ് ജി.പി.ടി റഫറന്‍സ്
അമര്‍നാഥ് എം.
Saturday, 18th April 2026, 10:24 pm

ഡാര്‍ക്ക് കോമഡി സിനിമകളില്‍ മോളിവുഡില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച് മുന്നേറുകയാണ് മോഹിനിയാട്ടം. ഫീല്‍ഗുഡ് ഫാമിലി ഴോണറിലൊരുങ്ങിയ ആദ്യഭാഗത്തില്‍ നിന്ന് ഴോണര്‍ ഷിഫ്റ്റ് നടത്തിയ മോഹിനിയാട്ടം മികച്ച വിജയം സ്വന്തമാക്കിക്കഴിഞ്ഞു. വാഴ 2ന്റെ വന്‍ വിജയവും വിഷു റിലീസുകളും മോഹിനിയാട്ടത്തിന് തടസമായിട്ടില്ല.

മോഹിനിയാട്ടം Photo: Theatrical poster

ആദ്യാവസാനം ചിരിയുടെ പൂരമൊരുക്കിക്കൊണ്ടാണ് മോഹിനിയാട്ടം മുന്നോട്ടുപോകുന്നത്. പല ഹിറ്റ് സിനിമകളുടെയും റഫറന്‍സ് ആവോളം മോഹിനിയാട്ടത്തിലുണ്ടെങ്കിലും ഒന്നുപോലും പാഴാകാതെ എല്ലാ റഫറന്‍സ് സീനുകളും പ്രേക്ഷകരില്‍ വര്‍ക്കായിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു ക്ലൈമാക്‌സിനോടടുത്തുള്ള വാസുവണ്ണന്‍ റഫറന്‍സ്.

വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച സി.ഐ പാര്‍ത്ഥന്‍ ശശിധരന്‍ നായരുടെ വീട്ടിലേക്ക് കയറിവന്ന് മുഴുവന്‍ പരിശോധിക്കുന്ന രംഗമുണ്ട്. പരിശോധനക്കിടയില്‍ ഇരട്ടകളായ അജയ് ഘോഷിനെയും അരുണ്‍ ഘോഷിനെയും കണ്ട് കണ്‍ഫ്യൂഷനാകുന്നുണ്ട്. രണ്ട് അമ്മമാര്‍ക്ക് ഒരേ ഛായയുള്ള രണ്ട് മക്കള്‍ ഉണ്ടാകുമോ എന്ന് ചോദിക്കുമ്പോള്‍ ‘എന്റച്ഛന് പറ്റും’ എന്നാണ് സൈജു കുറുപ്പിന്റെ കഥാപാത്രം പറയുന്നത്.

മോഹിനിയാട്ടം Photo: Screen grab/ Think Music India

ആ സംശയം തീര്‍ക്കാന്‍ വേണ്ടി പാര്‍ത്ഥന്‍ ഇതേ ചോദ്യം ചാറ്റ് ജി.പി.ടിയോടും ചോദിക്കുന്നുണ്ട്. ‘Yes, He can’ എന്ന ക്യാപ്ഷനോട് ചാറ്റ് ജി.പി.ടി നല്‍കുന്ന ചിത്രം സായ് കുമാര്‍ അവതരിപ്പിച്ച വാസുവണ്ണന്റേതാണ്. കുഞ്ഞിക്കൂനനിലെ ടെറര്‍ വില്ലനായ വാസുവണ്ണന്റെ ഒരു റിയാക്ഷന്‍ സോഷ്യല്‍ മീഡിയ വെറും കോമഡി പീസാക്കിയിരുന്നു. ഈ സ്‌ക്രീന്‍ഷോട്ടാണ് ചാറ്റ് ജി.പി.ടി നല്‍കിയത്.

ടോപ് ഗിയറില്‍ പൊയ്‌ക്കൊണ്ടിരുന്ന മോഹിനിയാട്ടത്തിലെ മികച്ച കോമഡി സീനുകളിലൊന്നായിരുന്നു ഇത്. ഡയലോഗില്ലാതെ, ഒരു സീനിലും അഭിനയിക്കാതെ, വെറും ഫോട്ടോ കൊണ്ട് മാത്രം സായ് കുമാര്‍ മോഹിനിയാട്ടത്തില്‍ നിറഞ്ഞുനിന്നു. മലയാള സിനിമ കണ്ട ഉഡായിപ്പ് കഥാപാത്രങ്ങളുടെ തലതൊട്ടപ്പനാണ് ഭരതന്‍ നായരെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

റഫറന്‍സ് സീനുകള്‍ സിനിമയിലുപയോഗിക്കുന്നത് ആദ്യമായിട്ടല്ല. പല സിനിമകളും കൈയടിക്ക് വേണ്ടി മറ്റ് സിനിമകളിലെ ഡയലോഗുകള്‍ വീണ്ടും ഉപയോഗിക്കാറുണ്ട്. എന്നാല്‍ അത് പ്രേക്ഷകര്‍ക്കിടയില്‍ വര്‍ക്കാകുക എന്നത് ഏതൊരു സംവിധായകനും വെല്ലുവിളിയാണ്. കൃഷ്ണദാസ് മുരളി ആ വെല്ലുവിളിയെ നിസാരമായി മറികടന്നെന്ന് തന്നെ പറയാം.

Content Highlight: Sai Kumar’s reference scene in Mohiniyattam movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം