മലയാള സിനിമയിൽ ശ്രദ്ധേയമായി ഉയർന്ന് വരുന്ന യുവതാരമാണ് സാഗർ സൂര്യ. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച താരം, ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’യിലെ വില്ലൻ ഡോൺ സെബാസ്റ്റ്യൻ ആയി പ്രേക്ഷകരെ ഞെട്ടിച്ചപ്പോൾ, ‘പ്രകമ്പനം’ ചിത്രത്തിലെ പുണ്യാളൻ എന്ന ഹാസ്യ കഥാപാത്രമായി വീണ്ടും കൈയടി നേടി.
സീരിയസ് വേഷങ്ങളിൽ നിന്ന് ലളിതമായ കോമഡി കഥാപാത്രങ്ങളിലേക്കുള്ള ഈ മാറ്റം സാഗറിനെ കൂടുതൽ ശ്രദ്ധേയനാക്കി. പൃഥ്വിരാജ് സുകുമാരൻ നായകനായ ‘കുരുതി’യിലെ വിഷ്ണു എന്ന കഥാപാത്രവും താരത്തിന്റെ കരിയറിൽ നിർണായകമായിരുന്നു.
ഇപ്പോഴിതാ, ‘പ്രകമ്പനം’ ചിത്രത്തിലെ പുണ്യാളൻ എന്ന കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് തുറന്ന് പറഞ്ഞ് വീണ്ടും ശ്രദ്ധ നേടുകയാണ് സാഗർ സൂര്യ. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘പണി’യിലെ കഥാപാത്രത്തിൽ നിന്ന് തീർത്തും വ്യത്യസ്‌തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. കുറേ കഥകൾ കേട്ടു. പ്രകമ്പനത്തിൽ മാത്രമാണ് രസകരമായ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയത്.
വിജേഷേട്ടൻ ഈ കഥ എന്നോട് പറയുമ്പോൾ പുണ്യാളൻ എന്ന കഥാപാത്രമായി അവരുടെ മനസിലുണ്ടായിരുന്നത് വേറെ ഒരു നടനായിരുന്നു പക്ഷേ, എനിക്ക് ആ കഥാപാത്രം വളരെ ഇഷ്ടപ്പെട്ടിരുന്നു ആ വേഷം ചെയ്തോട്ടേ എന്ന് ഞാൻ ചോദിച്ചില്ല. ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ സിനിമയെപ്പറ്റി അന്വേഷിച്ച് ഞാൻ സംവിധായകന് മെസേജ് അയച്ചു തുടങ്ങിയിട്ടില്ലെന്ന് മറുപടി ലഭിച്ചപ്പോൾ പുണ്യാളനെ അവതരിപ്പിക്കാൻ റെഡിയാണെന്ന് ഞാൻ അറിയിച്ചു.
അത് അദ്ദേഹത്തിനും പരിപൂർണ സമ്മതമായി. ഈ കഥാപാത്രം കിട്ടിയപ്പോൾ മുതൽ എൻ്റേതായ രീതിയിൽ ഒരു പഠനം നടത്തുന്നുണ്ടായിരുന്നു. കൂടാതെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് മൂന്നുമാസത്തെ അഭിനയക്കളരി നടത്തിയിരുന്നു. പിന്നെ മല്ലിക ചേച്ചിയുടെ രീതിയിൽ സംസാരിക്കാൻ വേണ്ടി അവരുടെ കുറേ വീഡിയോകൾ കണ്ടു. നേരിട്ട് സംസാരിക്കുകയും ചെയ്തു,’ സാഗർ സൂര്യ പറഞ്ഞു.
ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ തന്നെ തിരക്കഥ മുഴുവൻ വായിച്ച് സംഭാഷണങ്ങൾ മനഃപാഠമാക്കിയതായും താരം പറഞ്ഞു. ഒഴിവുസമയങ്ങളിൽ അവ നിരന്തരം ആവർത്തിച്ച് പറയുന്നതായിരുന്നു പതിവെന്നും ഇപ്പോഴും ഉറക്കത്തിനിടയിൽ ചോദിച്ചാലും ആ പ്രസംഗം പറയാൻ കഴിയുമെന്നും സാഗർ സൂര്യ കൂട്ടിച്ചേർത്തു.
Content Highlight: Sagar surya talk about the character of Punnyalan in the movie Prakambanam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.