രോഹിത് ഒരു വിന്നിങ് ക്യാപ്റ്റന്‍, ഇങ്ങനെയാണോ യാത്രയയപ്പ് നല്‍കേണ്ടത്? ചോദ്യമുയര്‍ത്തി മുന്‍ സെലക്ടര്‍
Sports News
രോഹിത് ഒരു വിന്നിങ് ക്യാപ്റ്റന്‍, ഇങ്ങനെയാണോ യാത്രയയപ്പ് നല്‍കേണ്ടത്? ചോദ്യമുയര്‍ത്തി മുന്‍ സെലക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th October 2025, 7:13 am

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. സ്‌ക്വാഡ് പുറത്ത് വന്നപ്പോള്‍ ഏകദിന ക്യാപ്റ്റന്‍സിയിലെ മാറ്റമാണ് ഏവരെയും ഞെട്ടിച്ചത്. 50 ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ മാറ്റി ശുഭ്മന്‍ ഗില്ലിന് നായകസ്ഥാനം നല്‍കിയിരുന്നു.

ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സാബ കരീം. രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റാനുള്ള തീരുമാനം വളരെ പെട്ടെന്നാണ് ഉണ്ടായതെന്നും അതിന്റെ ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് തുര്‍ച്ചയായി ട്രോഫികള്‍ സമ്മാനിച്ച ഒരു നായകന് ഇങ്ങനെയാണോ യാത്രയയപ്പ് നല്‍കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

‘രോഹിത് ശര്‍മ ഒരു വിന്നിങ് ക്യാപ്റ്റനാണ്. അവനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയത് ശരിക്കും വളരെ ഞെട്ടിക്കുന്നൊരു തീരുമാനമാണ്. തിരക്ക് പിടിച്ച് മാറ്റേണ്ട ആവശ്യമില്ലായിരുന്നു.

2027ലാണ് ലോകകപ്പുള്ളത്. അവന്‍ ഈയൊരു ഫോര്‍മാറ്റില്‍ മാത്രമേ കളിക്കുകയുള്ളുവെന്ന് ആദ്യമേ അറിയിച്ചതാണ്. ഇപ്പോഴുള്ള ഇന്ത്യന്‍ ടീമിനെ രൂപപ്പെടുത്തിയത് അവനാണ്. കൂടാതെ, ടി – 20 ടീം നടത്തുന്ന പ്രകടനത്തില്‍ രോഹിത്തിന് വലിയ പങ്കുണ്ട്,’ സാബ കരീം പറഞ്ഞു.

രോഹിത് എങ്ങനെ നയിക്കണമെന്ന് മറന്ന് പോയിട്ടില്ലെന്നും റണ്‍സ് സ്‌കോര്‍ ചെയ്യാതിരിക്കുന്നില്ലെന്നും സാബ കരീം പറഞ്ഞു. ഒരു ഇന്നിങ്‌സില്‍ എങ്ങനെ റണ്‍ റേറ്റ് നിലനിര്‍ത്താമെന്നും ഫീല്‍ഡില്‍ ഏത് സമീപനം സ്വീകരിക്കണമെന്നും കാണിച്ച് കൊടുത്തത് അവനാണ്. അതുകൊണ്ട് തന്നെ ഈ മാറ്റം വളരെയധികം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍

Content Highlight: Saba Karim says revoking Rohit Sharma captaincy in ODI and making Shubhman Gill captain is rushed decision