17 വർഷത്തിലെ ഒന്നാമനും ചരിത്രത്തിലെ മൂന്നാമനും; മുൾഡറിന്റെ ആറാട്ടിൽ സൂപ്പറായി പ്രോട്ടിയാസ്
Sports News
17 വർഷത്തിലെ ഒന്നാമനും ചരിത്രത്തിലെ മൂന്നാമനും; മുൾഡറിന്റെ ആറാട്ടിൽ സൂപ്പറായി പ്രോട്ടിയാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th July 2025, 9:28 am

സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്ക കഴിഞ്ഞ ദിവസം കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 236 റണ്‍സിനുമാണ് പ്രോട്ടിയാസ് വിജയിച്ചുകയറിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 2-0ന് വിജയിക്കാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു.

ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡറിന്റെ അപരാജിത ട്രിപ്പിള്‍ സെഞ്ച്വറിയുടെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക മത്സരം വിജയിച്ചത്. ഈ സൂപ്പർ നേട്ടത്തോടെ ഒരു തകർപ്പൻ നേട്ടം സ്വന്തമാക്കാനും വേൾഡ് ടെസ്റ്റ് ചാമ്പ്യന്മാർക്കായി. 17 വർഷത്തിനിടെ തുടർച്ചയായി പത്ത് ടെസ്റ്റ് മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമാകാനാണ് പ്രോട്ടിയാസിന് സാധിച്ചത്.

കൂടാതെ, ടെസ്റ്റ് ചരിത്രത്തിൽ പത്ത് മത്സരങ്ങളിൽ വിജയിക്കുന്ന മൂന്നാമത്തെ ടീമാകാനും സൗത്ത് ആഫ്രിക്കക്കായി. ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത് ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും മാത്രമാണ്.

ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിന്നിങ് സ്ട്രീക്ക്, ടീം, വർഷം

16 – ഓസ്ട്രേലിയ – 1999/2001

16 – ഓസ്ട്രേലിയ – 2006/2008

11 – വെസ്റ്റ് ഇൻഡീസ് – 1984

10 – സൗത്ത് ആഫ്രിക്ക – 2024/2025 *

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡറിന്റെ കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 334 പന്ത് നേരിട്ട താരം പുറത്താകാതെ 367 റണ്‍സാണ് അടിച്ചെടുത്തത്. താരത്തിന് പുറമെ ബാറ്റിങ്ങില്‍ തിളങ്ങിയ ഡേവിഡ് ബെഡ്ഡിങ്ഹാം (82), ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് (78) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ രണ്ടാം ദിവസം തന്നെ ഓള്‍ ഔട്ടായി. 170 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറാണ് സിംബാബ്‌വേക്ക് നേടാന്‍ സാധിച്ചത്. പുറത്താകാതെ 83 റണ്‍സ് നേടിയ ഷോണ്‍ വില്യംസാണ് ടോപ് സ്‌കോറര്‍.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ ആദ്യ ഇന്നിങ്സിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ് ബാറ്റ് വീശിയത്. ടോപ്പ് ഓര്‍ഡറില്‍ നിക് വെല്‍ച്ച് അര്‍ധ സെഞ്ച്വറി നേടി. 126 പന്ത് നേരിട്ട് 55 റണ്‍സാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ 49 റണ്‍സിനും തകുഡ്സ്വനാഷെ കെയ്റ്റാനോ 40 റണ്‍സിനും മടങ്ങി. മറ്റ് താരങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ ഷെവ്റോണ്‍സ് 220ന് പുറത്തായി.

Content Highlight: SA vs ZIM: South Africa became third team ever and first team in 17 years to win 10 consecutive test matches