ഗസയിലെ ബോർഡ് ഓഫ് പീസ്; പുടിനെ ക്ഷണിച്ച് ട്രംപ്
World
ഗസയിലെ ബോർഡ് ഓഫ് പീസ്; പുടിനെ ക്ഷണിച്ച് ട്രംപ്
ശ്രീലക്ഷ്മി എ.വി.
Tuesday, 20th January 2026, 9:05 am

മോസ്കോ: ഗസ സമാധാന ബോർഡിൽ അംഗത്വം വഹിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്ഷണിച്ചതായി റഷ്യ.

ട്രംപിന്റെ സമാധാന ബോർഡിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ക്ഷണം ലഭിച്ചതായി ദിമിത്രി പെസ്‌കോവ് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷണം പുനപരിശോധിക്കുകയാണെന്നും യു.എസിന്റെ ഭാഗത്തുനിന്നും കൂടുതൽ  വിശദാംശങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സമാധാന ബോർഡിൽ ചേരാനുള്ള ട്രംപിന്റെ ക്ഷണത്തോട് പുടിൻ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

പുടിന്റെ സഖ്യകക്ഷിയായ ബെലാറഷ്യൻ പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയെയും ട്രംപ് ക്ഷണിച്ചതായി റിപ്പോർട്ടുകളുണ്ട്.

രണ്ട് വർഷത്തെ യുദ്ധത്തിൽ തകർന്ന ഗസയെ സൈനികവൽക്കരിക്കാനും പുനർനിർമ്മിക്കാനുമുള്ള അമേരിക്കൻ പദ്ധതിയുടെ പ്രധാന ചുവടുവെപ്പാണ് ട്രംപ് അധ്യക്ഷനായ ബോർഡ് ഓഫ് പീസ്.

ബോർഡ് ഓഫ് പീസിൽ അംഗമാകാൻ ഇന്ത്യയെയും കഴിഞ്ഞ ദിവസം ട്രംപ് ക്ഷണിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ട്രംപിന്റെ 20 ഇന പദ്ധതിയുടെ രണ്ടാം ഘട്ടംത്തിനായുള്ള ‘ബോർഡ് ഓഫ് പീസ്’ ലേക്ക് നിയമിക്കപ്പെട്ട ആളുകളുടെ പട്ടിക വെള്ളിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയിരുന്നു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, സ്റ്റീവ് വിറ്റ്കോഫ്, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരും പേരുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ സി.ഇ.ഒ മാർക്ക് റോവൻ, യു.എസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

നേരത്തെ ബോർഡ് ഓഫ് പീസ് സമിതിയിൽ സ്ഥിരാംഗത്വം ലഭിക്കണമെങ്കിൽ രാജ്യങ്ങൾ 100 കോടി ഡോളർ (1 ബില്യൺ) നൽകാൻ ട്രംപ് ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ബ്ലൂംബെർഗ് പുറത്തുവിട്ട കരട് രേഖയിലാണ് സമാധാന ബോർഡിലെ സ്ഥിരാംഗത്വത്തിനായി രാജ്യങ്ങൾ 100 കോടി ഡോളർ നൽകണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകളുള്ളത്.

Content Highlight: Russia also invited to Trump’s Board of Peace

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.