| Thursday, 18th December 2025, 3:33 pm

രൂപ ഇടിയുന്നു; വായു മലിനീകരണം രൂക്ഷം; എന്നിട്ടും കേന്ദ്രത്തിന്റെ സ്വപ്‌നങ്ങളില്‍ പോലും നെഹ്‌റുവാണ്: കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കുറിപ്പുകളുള്‍പ്പെടെയുള്ള പേപ്പറുകള്‍ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിനും ലൈബ്രറിക്കും (പി.എം.എം.എല്‍) സോണിയ ഗാന്ധി തിരികെ നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ്.

രാജ്യത്ത് വായു മലിനീകരണവും രൂപയുടെ ഇടിവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും കേന്ദ്രത്തിന് മുന്നില്‍ നെഹ്‌റു മാത്രമാണുള്ളതെന്ന് കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ മസൂദ് വിമര്‍ശിച്ചു.

‘കേന്ദ്രത്തിന്റെ സ്വപ്‌നങ്ങളില്‍ പോലും നെഹ്‌റുവാണ് പ്രത്യക്ഷപ്പെടുന്നത്. ദല്‍ഹിയിലെ ജനങ്ങള്‍ ശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ്.

ഡോളറിനെതിരെ രൂപ ദുര്‍ബലമാവുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലാണ് എന്നിട്ടും ഈ വിഷയങ്ങളെ കുറിച്ച് കേന്ദ്രത്തിന് ഒരു ആശങ്കയുമില്ല,’ മസൂദ് കുറ്റപ്പെടുത്തി.

നേരത്തെ, നെഹ്‌റുവുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായെന്ന ആരോപണത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. കാണാതായ പേപ്പറുകള്‍ എവിടെയാണെന്ന് വ്യക്തമാണ്. നെഹ്‌റുവിന്റെ കത്തുകള്‍ രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. അതിനെ സ്വകാര്യ സ്വത്തായി കണക്കാക്കുന്നില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

പേപ്പറുകള്‍ നഷ്ടമായ സംഭവത്തില്‍ കേന്ദ്രം മാപ്പ് പറയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോടായിരുന്നു പി.എം.എം.എല്ലിന്റെ വിശദീകരണം.

സോണിയ ഗാന്ധിയുടെ അഭ്യര്‍ത്ഥന പ്രകാരം നെഹ്‌റുവിന്റെ കത്തുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറിയിരുന്നുവെന്ന് സാംസ്‌കാരിക മന്ത്രാലയം എക്‌സ് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

സ്വകാര്യ കുടുംബ കത്തിടപാടുകളായിരുന്നു അത്. നെഹ്‌റുവിന്റെ എല്ലാ സ്വകാര്യ, കുടുംബ കത്തുകളും കുറിപ്പുകളും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിയുടെ പ്രതിനിധി എം.വി. രാജന്‍ 2008 ഏപ്രില്‍ 29ന് അയച്ച ഒരു കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 2008 ഏപ്രില്‍ 29നായിരുന്നു കത്ത് നല്‍കിയത്. തുടര്‍ന്ന് നെഹ്റുവിന്റെ സ്വകാര്യ കുറിപ്പുകളുടെ 51 കാര്‍ട്ടണുകള്‍ സോണിയയ്ക്ക് നല്‍കിയെന്നും സാംസ്‌കാരിക വകുപ്പ് വിശദീകരിച്ചു.

2025 ജനുവരി 28നും, 2025 ജൂലൈ മൂന്നിനും കാര്‍ട്ടണുകള്‍ കൈമാറുന്നത് സംബന്ധിച്ച് സോണിയ ഗാന്ധിയുമായി പി.എം.എം.എല്‍ നിരന്തരം കത്തിടപാടുകള്‍ നടത്തിയെന്നും മന്ത്രാലയം പറഞ്ഞിരുന്നു.

Content Highlight: Rupee is falling; air pollution is severe; yet Nehru is even in Centre’s dreams: Congress

We use cookies to give you the best possible experience. Learn more