ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുകയാണ് രാമായണ. നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. 4000 കോടിയാണ് രണ്ട് ഭാഗങ്ങള്‍ക്കുമായി മാറ്റിവെച്ചിരിക്കുന്ന ബജറ്റ്. ദംഗല്‍, ചിച്ചോരെ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ നിതേഷ് തിവാരി രാമായണത്തെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

ഹോളിവുഡിലെ മുന്‍നിര വി.എഫ്.എക്‌സ് സ്റ്റുഡിയോയായ ഡി.എന്‍.ഇ.ജിയാണ് രാമായണയുടെ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ ചെയ്യുന്നത്. ബജറ്റിന്റെ 70 ശതമാനവും വി.എഫ്.എക്‌സിന് വേണ്ടിയാണ് നിര്‍മാതാക്കള്‍ ചെലവാക്കുന്നത്. ലോകസിനിമയിലെ മുന്‍നിര സംഗീത സംവിധായകരായ ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.

ഇപ്പോഴിതാ ഹോളിവുഡ് ഇതിഹാസം ക്രിസ്റ്റഫര്‍ നോളനും രാമായണയുടെ ഭാഗമാകുന്നു എന്നാണ് പുതിയ റൂമറുകള്‍. ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റിന് മേല്‍നോട്ടം വഹിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍വൈസ് ചെയ്യാനും മാറ്റങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നിര്‍ദേശിക്കാനും വേണ്ടിയാണ് നമിത് മല്‍ഹോത്ര നോളനെ സമീപിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

തന്റെ സ്ഥിരം ഛായാഗ്രഹകനായ ഹോയ്‌തെ വാന്‍ ഹോയ്‌തേമയുമായി ചേര്‍ന്ന് 72 ദിവസത്തോളം ക്രിസ്റ്റഫര്‍ നോളന്‍ രാമായണക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓസ്‌കര്‍ ജേതാവായ എഡിറ്റര്‍ ജെനിഫര്‍ ലായ്‌മെ ഐമാക്‌സ് വേര്‍ഷന് വേണ്ടി രാമായണ എഡിറ്റ് ചെയ്‌തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ത്യന്‍ സിനിമയുടെ റേഞ്ച് ലോകസിനിമക്ക് മുന്നില്‍ വ്യക്തമാക്കുന്ന പ്രൊജക്ട് തന്നെയാകും രാമായണയെന്ന് സിനിമാപ്രേമികള്‍ കരുതുന്നു.

രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമാണ് വേഷമിടുന്നത്. രാവണനെ അവതരിപ്പിക്കുന്നത് പാന്‍ ഇന്ത്യന്‍ താരം യഷ് ആണ്. രവി ദുബെ ലക്ഷ്മണനായി വേഷമിടുമ്പോള്‍ ബോളിവുഡ് വെറ്റെറന്‍ സണ്ണി ഡിയോളാണ് ഹനുമാനായി എത്തുന്നത്. കാജല്‍ അഗര്‍വാള്‍, വിജയ് സേതുപതി, ബോബി ഡിയോള്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഇംഗ്ലീഷും സ്പാനിഷുമടക്കം 45 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഡബ്ബിങ്ങിന് പകരം എ.ഐ ഉപയോഗിച്ച് ലിപ് സിങ്ക് ചെയ്യുന്ന രീതിയാകും നിതേഷ് തിവാരിയും സംഘവും പിന്തുടരുക. ചിത്രത്തിന്റെ ആദ്യഭാഗം ഈ വര്‍ഷം ദീപാവലിക്ക് രണ്ടാം ഭാഗം 2027 ദീപാവലിക്കും പുറത്തിറങ്ങും. ഇന്ത്യന്‍ സിനിമയിലെ ആദ്യ വണ്‍ ബില്യണ്‍ ക്ലബ്ബ് ചിത്രമായി രാമായണ മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.