| Sunday, 31st May 2026, 7:39 am

ചെന്നൈക്കും മുംബൈയ്ക്കും ശേഷം ചരിത്രം കുറിക്കാന്‍ പ്ലേ ബോള്‍ഡ് ആര്‍മി; കലാശപ്പോര് തകര്‍ക്കും!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2026ലെ അവസാന അങ്കത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ന് (മെയ് 31) ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സുമാണ് കിരീട പോരാട്ടത്തിനിറങ്ങുന്നത്.

അഹമ്മദാബാദിലെ ഗുജറാത്ത് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി. സ്വന്തം തട്ടകത്തില്‍ ഫൈനലിന് ഇറങ്ങുമ്പോള്‍ ഗുജറാത്തിന് മുന്‍തൂക്കം ലഭിക്കുമെങ്കിലും മറുവശത്ത് ആര്‍.സി.ബിയും ശക്തരാണെന്നത് മത്സരം കടുപ്പിക്കും.

ഇതിനെല്ലാം പുറമെ മറ്റൊരു റെക്കോഡും ബെംഗളൂരു ലക്ഷ്യംവെക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടാം കിരീടം നേടുക എന്ന സ്വപ്നതുല്യ നേട്ടം തന്നെയാണ് രജത് പാടിദാറും സംഘവും ലക്ഷ്യമിടുന്നത്.

ഐ.പി.എല്‍ ചരിത്രത്തില്‍ നിലവില്‍ രണ്ടേ രണ്ട് ടീമുകള്‍ക്കാണ് കിരീടം നിലനിര്‍ത്താന്‍ സാധിച്ചത്. അത് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമാണ്.

2010, 2011 എന്നീ വര്‍ഷങ്ങളിലാണ് ചെന്നൈ തുടര്‍ച്ചയായി കിരീടമുയര്‍ത്തിയത്. ഇതിഹാസ താരം എം.എസ്. ധോണിക്ക് കീഴിലായിരുന്നു ചെന്നൈയുടെ കിരീടനേട്ടം.

അതേസമയം മുംബൈ 2019, 2020 എന്നീ വര്‍ഷങ്ങളില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ കീഴിലും കിരീടം നേടി. ഇരു ടീമുകള്‍ക്കും നിലവില്‍ അഞ്ച് കിരീടങ്ങളാണുള്ളത്.

ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും

ഐ.പി.എല്ലില്‍ കിരീടം നേടുന്ന ടീം

(വര്‍ഷം, ടീം, ക്യാപ്റ്റന്‍ എന്ന ക്രമത്തില്‍)

2025 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – രജത് പാടിദാര്‍

2024 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ശ്രേയസ് അയര്‍

2023 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – എം.എസ്. ധോണി

2022 – ഗുജറാത്ത് ടൈറ്റന്‍സ് – ഹാര്‍ദിക് പാണ്ഡ്യ

2021 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – എം.എസ്. ധോണി

2020 – മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ

2019 – മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ

2018 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – എം.എസ്. ധോണി

2017 – മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ

2016 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഡേവിഡ് വാര്‍ണര്‍

2015 – മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ

2014 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ഗൗതം ഗംഭീര്‍

2013 – മുംബൈ ഇന്ത്യന്‍സ് – രോഹിത് ശര്‍മ

2012 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ഗൗതം ഗംഭീര്‍

2011 – ചെന്നൈ സൂപ്പര്‍ കിങ്സ് – എം.എസ്. ധോണി

2010 – ചെന്നൈ സൂപ്പര്‍ കിങ്സ് – എം.എസ്. ധോണി

2009 – ഡെക്കാന്‍ ചാര്‍ജേഴ്സ് – ആദം ഗില്‍ക്രിസ്റ്റ്

2008 – രാജസ്ഥാന്‍ റോയല്‍സ് – ഷെയ്ന്‍ വോണ്‍

രജതിന്റെ കീഴില്‍ ബെംഗളൂരു കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ മുട്ടുകുത്തിച്ചാണ് ബെംഗളൂരു ഫൈനലിലേക്ക് ചേക്കേറിയത്. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനെതിരെ കിടിലന്‍ വിജയവുമായിട്ടാണ് ഗുജറാത്ത് ഫൈനല്‍ ടിക്കറ്റ് എടുത്തത്.

Content Highlight: Royal Challengers Bengaluru Need Victory In IPL 2026 For Create A Great Record Achievement

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more