| Friday, 9th January 2026, 10:45 pm

വേണ്ടത് വെറും 31 റണ്‍സ്; ഹിറ്റ്മാന്‍ വേട്ടയ്ക്ക് ഇറങ്ങുന്നു!

ഫസീഹ പി.സി.

ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി 11നാണ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. വഡോദരയിലാണ് ആദ്യ ഏകദിനം അരങ്ങേറുക. ഏവരും സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വീണ്ടും ഇറങ്ങുന്നത് കാണാനുള്ള ആവേശത്തിലാണ്.

കിവികള്‍ക്ക് എതിരെയും രോ – കോ വെടിക്കെട്ട് കാണാന്‍ സാധിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഇരുവരും ഓസീസിന് എതിരെയും സൗത്ത് ആഫ്രിക്കക്ക് എതിരെയും നടത്തിയ ബാറ്റിങ് വിരുന്ന് ഒരു തവണ കൂടി കാണുക എന്ന ലക്ഷ്യത്തിലാണ് ആയിരക്കണക്കിനുള്ള ക്രിക്കറ്റ് പ്രേമികള്‍ സ്റ്റേഡിയത്തില്‍ ഇരച്ചെത്തുക.

രോഹിത് ശര്‍മ. Photo: BCCI/x.com

ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ഏഷ്യന്‍ മണ്ണില്‍ 6000 ഏകദിന റണ്‍സ് എന്ന സൂപ്പര്‍ നേട്ടമാണ് ഹിറ്റ്മാന് സ്വന്തമാക്കാന്‍ സാധിക്കുക. ഇതിനായി താരത്തിന് വേണ്ടത് വെറും 31 റണ്‍സാണ്.

ബ്ലാക്ക് ക്യാപ്‌സിന് എതിരെ ഇന്ത്യയ്ക്ക് മൂന്ന് ഏകദിനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ 31 റണ്‍സ് എന്നത് രോഹിത്തിന് വലിയ വെല്ലുവിളിയായേക്കില്ല.

അതേസമയം, ജനുവരി 11 ന് പുറമെ 14, 18 എന്നീ തീയതികളിയാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍ നടക്കുക. ഒന്നാം ഏകദിനത്തില്‍ വഡോദരയാണ് വേദിയെങ്കില്‍ രാജ്കോട്ടും ഇന്‍ഡോറിലുമാണ് മത്സരങ്ങള്‍ അരങ്ങേറുക.

ഇന്ത്യൻ ടീം. Photo: BCCI/x.com

പരമ്പരയ്ക്കായി നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ശുഭ്മന്‍ ഗില്‍ നയിക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ ഡെപ്യൂട്ടി ആയി തിരിച്ചെത്തിയിട്ടുണ്ട്.

ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍* (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍

*ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയം

Content Highlight: Rohit Sharma needs 31 runs to complete 6000 ODI runs in Asia

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more