ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി അവന്‍ കെവിന്‍ പീറ്റേഴ്‌സണിന്റെ വായടപ്പിച്ചു; വിവാദത്തില്‍ പ്രതികരിച്ച് ഉത്തപ്പ
Sports News
ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി അവന്‍ കെവിന്‍ പീറ്റേഴ്‌സണിന്റെ വായടപ്പിച്ചു; വിവാദത്തില്‍ പ്രതികരിച്ച് ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th February 2025, 2:55 pm

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ ശിവം ദുബെയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഹര്‍ഷിത് റാണയെ ഇന്ത്യ കളത്തിലിറക്കിയതാണ് ശേഷം വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്യുവര്‍ ബൗളറായ ഹര്‍ഷിത് റാണ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

പരിക്കേറ്റ താരത്തിന്റെ അതേ റോളിലുള്ള താരത്തെയായിരിക്കണം കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി കളിപ്പിക്കേണ്ടത് എന്നും എന്നാല്‍ വല്ലപ്പോഴും മാത്രം പന്തെറിയുന്ന ശിവം ദുബെയ്ക്ക് പകരം ബൗളറായ ഹര്‍ഷിത് റാണയെ കളിപ്പിച്ചത് നിയമവിരുദ്ധമാണെന്നുമാണ് മുന്‍ താരങ്ങളടക്കം വിമര്‍ശിച്ചത്.

ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ശിവം ദുബെ അഞ്ചാം മത്സരത്തില്‍ പന്തെറിയുകയും വിക്കറ്റ് നേടുകയും ചെയ്തിരുന്നു. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയ താരം വിമര്‍ശനങ്ങളുടെ മുനയൊടിക്കുകയും ചെയ്തു.

ഇപ്പോള്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമത്തെ കുറിച്ചും അതിലെ പഴുതുകളെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ. ഈ നിയമത്തില്‍ ഐ.സി.സി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് ഉത്തപ്പ പറയുന്നത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം സംസാരിക്കുന്നത്.

 

‘അത് ഏറെ വിവാദമായിരുന്നു. അവനെങ്ങനെ പന്തെറിയുമെന്ന് കാണണമെന്ന് കെവിന്‍ പീറ്റേഴ്‌സണും പറഞ്ഞിരുന്നു. എന്നാല്‍ ശിവം ദുബെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി അദ്ദേഹത്തിന്റെ വായടപ്പിച്ചു.

എന്നിരുന്നാലും ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഈ നിയമത്തെ സംബന്ധിച്ചിടത്തോളം വ്യക്തത ആവശ്യമാണ്. ഐ.സി.സി ഇക്കാര്യം ശ്രദ്ധിക്കണം.

കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമത്തില്‍ ഒരു പഴുത് ഉണ്ടായിരുന്നുവെന്നും ഇന്ത്യ അത് കൃത്യമായി ഉപയോഗപ്പെടുത്തിയെന്നും ഞാന്‍ കരുതുന്നു. ഇന്ത്യയുടെ ഈ തീരുമാനത്തില്‍ മാച്ച് റഫറിയുടെ അംഗീകാരവുമുണ്ടായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ശിവം ദുബെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷിത് റാണയെക്കാളും 20-25 കിലോമീറ്റര്‍ വേഗ കുറവാണെങ്കിലും അവനൊരു പ്രോപ്പര്‍ ഓള്‍ റൗണ്ടറാണ്. അവനൊരു ഡീസന്റ് ബൗളര്‍ തന്നെയാണ്.

എന്താണ് സംഭവിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് നിയമത്തില്‍ കൃത്യതയില്ല. നിയമത്തിലെ പഴുത് ഇന്ത്യ ഉപയോഗപ്പെടുത്തി. ഇത് ന്യായമോ അന്യായമോ ആകട്ടെ, ഈ നിയമത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ട്. ഈ വിഷയത്തില്‍ കൃത്യതയുണ്ടെങ്കില്‍ ഇനി ഇത്തരം സംഭവങ്ങളൊന്നും ഉണ്ടാകില്ല,’ ഉത്തപ്പ പറഞ്ഞു.

 

Content Highlight: Robin Uthappa on Shivam Dube and Concussion substitute rule