ഇസ്രഈലിലെ വിമാന താവളങ്ങളിൽ നിയന്ത്രണം; രാജ്യം വിടാനൊരുങ്ങി വിമാന കമ്പനി
World
ഇസ്രഈലിലെ വിമാന താവളങ്ങളിൽ നിയന്ത്രണം; രാജ്യം വിടാനൊരുങ്ങി വിമാന കമ്പനി
മുഹമ്മദ് നബീല്‍
Tuesday, 24th March 2026, 3:32 pm

ടെഹ്‌റാൻ: ഇസ്രഈലിലെ വിമാന താവളങ്ങളിൽ നിയന്ത്രണം കടുപ്പിച്ചതോടെ രാജ്യം വിടാനൊരുങ്ങി വിമാന കമ്പനി

ഇസ്രഈലിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായ അർകിയയാണ് തങ്ങളുടെ പ്രവർത്തനങ്ങൾ ജോർദാനിലേക്കും ഈജിപ്തിലേക്കും മാറ്റുന്നത്.

ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനാലാണ് വിമാന ക്കമ്പനി രാജ്യം വിടുന്നത്.

ഇതനുസരിച്ച് ജോർദാനിലെ അഖബയിലും ഈജിപ്തിലെ താബയിലുമുള്ള വിമാനത്താവളങ്ങളിൽ നിന്ന് ചൊവ്വാഴ്ച മുതൽ അർകിയയുടെ വിമാനങ്ങൾ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഒരു വിമാനത്തിൽ പരമാവധി 50 യാത്രക്കാരെന്ന ഇസ്രാഈലിന്റെ നിയന്ത്രണത്തെക്കുറിച്ചും അർകിയ സി.ഇ.ഒ പ്രതികരിച്ചു.

‘ഈ നയം ഫലത്തിൽ ഇസ്രഈലിന്റെ ആകാശം അടയ്ക്കുന്നതിന് തുല്യമാണ്,’ അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഉത്തരവാദിത്തത്തോടെ പ്രവർത്തനം തുടരുമെന്നും സാധ്യമാകുന്നത്ര ബദൽ മാർഗങ്ങളും നൂതനമായ പരിഹാര മാർഗങ്ങളും തേടുമെന്നും അർകിയ സി.ഇ.ഒ ഓസ് ബെർലോവിറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ സാധാരണ നിലയിലുള്ള വ്യോമയാന ഗതാഗതം സാധ്യമല്ലെന്ന് ഇസ്രഈൽ കൂട്ടിച്ചർത്തു.

യാത്രക്കാർ ഇതിനകം ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും അർകിയ പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ വർഷം 12 ദിവസം നീണ്ടുനിന്ന ഇറാൻ സംഘർഷസമയത്ത് ഇറാനിൽ കുടുങ്ങിയ ഇസ്രഈലി പൗരന്മാരെ തിരിച്ചെത്തിക്കാൻ അർകിയ പ്രത്യേക വിമാനം ഷെഡ്യൂൾ ചെയ്തിരുന്നു.

അതേസമയം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. എന്നാൽ ഹോർമൂസ് ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിയിൽ അയവുവന്നിട്ടുണ്ട്.

ഫെബ്രുവരി 28 ന് ഇസ്രഈലും അമേരിക്കയും സംയുക്തമായി ഇറാനെ ഏകപക്ഷീയമായി ആക്രമിച്ചതായിരുന്നു സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ഈ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ അടക്കം നിരവധിപേർ മരണപ്പെട്ടിരുന്നു.

Content Highlight: Restrictions on Israeli airports; Airline prepares to leave the country

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം