| Friday, 19th December 2025, 2:13 pm

മഹുവ മോയ്ത്രയ്ക്ക് ആശ്വാസം; ചോദ്യത്തിന് കോഴ വിവാദത്തില്‍ ലോക്പാല്‍ ഉത്തരവ് റദ്ദാക്കി ദല്‍ഹി ഹൈക്കോടതി

അനിത സി

ന്യൂദല്‍ഹി: ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയ്ത്രയ്ക്ക് ആശ്വാസമായി ദല്‍ഹി ഹൈക്കോടതി വിധി. മഹുവയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐയ്ക്ക് അനുമതി നല്‍കിയ ലോക്പാല്‍ ഉത്തരവ് ദല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കി.

സി.ബി.ഐയ്ക്ക് അനുമതി നല്‍കിയ ലോക്പാലിന് തെറ്റുപറ്റിയെന്ന് കോടതി നിരീക്ഷിച്ചു. മഹുവ നല്‍കിയ ഹരജി ജസ്റ്റിസുമാരായ ക്ഷേത്രര്‍പാര്‍, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

ലോക്പാല്‍ നിയയമത്തിലെ സെക്ഷന്‍ 20 പ്രകാരം പ്രസക്തമായ വ്യവസ്ഥകള്‍ക്കനുസരിച്ച് ഒരു മാസത്തിനുള്ളില്‍ അനുമതി നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്.

മഹുവ മൊയ്ത്ര പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിനായി ഒരു വ്യവസായിയില്‍ നിന്നും പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം.

എന്നാല്‍, വിഷയത്തില്‍ ലോക്പാല്‍ സ്വീകരിച്ച നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായതായി മഹുവ മോയ്ത്രയുടെ അഭിഭാഷകന്‍ വാദിച്ചു.

കുറ്റപത്രം തേടുന്നതിന് മുമ്പ് പൊതുപ്രവര്‍ത്തകരുടെ അഭിപ്രായം തേടണമെന്ന ലോക്പാല്‍, ലോകായുക്ത നിയമത്തിലെ 20(7) വകുപ്പ് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

എന്നാല്‍, രേഖകള്‍ ഹാജരാക്കാന്‍ മഹുവയ്ക്ക് അവകാശമില്ലെന്നും അഭിപ്രായങ്ങള്‍ പറയാന്‍ മാത്രമെ അവകാശമുള്ളുവെന്നും വാദിച്ച് സി.ബി.ഐ ഹരജിയെ എതിര്‍ത്തു.

കുറ്റപത്രം സമര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും സി.ബി.ഐയെ തടയണമെന്ന് മഹുവ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

മഹുവ വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദിയില്‍ നിന്നും കോഴ പണം വാങ്ങിയെന്ന ആരോപണത്തില്‍ ലോക്പാല്‍ ശുപാര്‍ശ പ്രകാരം 2024 മാര്‍ച്ച് 21ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ജൂലൈയില്‍ സി.ബി.ഐ ലോക്പാലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Content Highlight: Relief for Mahua Moitra; Delhi High Court quashes Lokpal order in cash for query case

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more