റഫറന്‍സ് എഴുതാന്‍ വേണ്ടി ഒരു നോട്ട്ബുക്ക് വേണ്ടിവരും, ഫേസ്ബുക്കില്‍ ഗിരീഷ് എ.ഡിക്ക് ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടെന്ന് ട്രോളന്മാര്‍
Malayalam Cinema
റഫറന്‍സ് എഴുതാന്‍ വേണ്ടി ഒരു നോട്ട്ബുക്ക് വേണ്ടിവരും, ഫേസ്ബുക്കില്‍ ഗിരീഷ് എ.ഡിക്ക് ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടെന്ന് ട്രോളന്മാര്‍
അമര്‍നാഥ് എം.
Tuesday, 25th August 2026, 5:00 pm

ഓണത്തിന് തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 75 കോടിയിലേറെ സ്വന്തമാക്കിക്കഴിഞ്ഞു. ഈ വര്‍ഷത്തെ നാലാമത്തെ 200 കോടി ബെത്‌ലഹേം നേടുമെന്നാണ് ട്രാക്കര്‍മാരുടെ പ്രവചനം.

പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി ഒരുക്കിയ റോം കോം ചിത്രം പ്രായഭേദമന്യേ എല്ലാതരം പ്രേക്ഷകരുടെയും ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്. അങ്കമാലി കറുകുറ്റിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മുന്‍ ചിത്രങ്ങളിലെ അതേ ടെപ്ലേറ്റില്‍ തന്നെയാണ് ബെത്‌ലഹേമും ഒരുങ്ങിയത്.

സിനിമ റഫറന്‍സുകള്‍, സ്പൂഫ് സീനുകള്‍, കുറച്ച് റൊമാന്‍സും ഇമോഷനും എന്നീ ചേരുവകള്‍ പാകത്തിന് ചേര്‍ത്ത് ഒരുക്കിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തിയ ഒരുപാട് കാര്യങ്ങള്‍ ബെത്‌ലഹേമിലുണ്ട്. ഒന്നിന് പിന്നാലെ ഒന്നായി എല്ലാം കൃത്യമായി പ്ലെയ്‌സ് ചെയ്യാന്‍ സംവിധായകന് സാധിച്ചു.

ബെത്‌ലഹേമിലെ റഫറന്‍സുകളെല്ലാം ക്ലിക്കായതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. ഫേസ്ബുക്കില്‍ സജീവമായി നില്‍ക്കുന്ന മലയാളം പ്രൈവറ്റ് ഗ്രൂപ്പുകളില്‍ ഗിരീഷ് എ.ഡിക്ക് ഫേക്ക് ഐ.ഡിയുണ്ടായേക്കുമെന്നാണ് ചിലരുടെ കണ്ടുപിടിത്തം. ഇത്തരം ഗ്രൂപ്പുകളില്‍ വൈറലായ പല കാര്യങ്ങളും ബെത്‌ലഹേമിലുണ്ട്.

ഗിരീഷ് എ ഡി. Photo. Screen grab/ Youtube

ഹീറോ സിനിമയില്‍ തലൈവാസല്‍ വിജയ്‌യുടെ ‘അയ്യപ്പാ’, അനൂപ് മേനോന്റെ ‘കേള്‍ക്കുമ്പോള്‍ തന്നെ ചാര്‍ജായി’ എന്നീ ഡയലോഗുകള്‍, ഫുള്‍ജാര്‍ സോഡയെക്കുറിച്ചുള്ള ട്രോളുകള്‍, അലിന്‍ ജോസ് പെരേരയുടെ പാട്ട് എന്നിങ്ങനെ ഒരുപാട് റഫറന്‍സുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം എഴുതിയെടുക്കാന്‍ നോട്ട്ബുക്കും പേനയും കൊണ്ട് തിയേറ്ററില്‍ കയറണമെന്നാണ് ചിലരുടെ കമന്റ്. മുഴച്ചുനില്‍ക്കുന്ന ഫീല്‍ നല്‍കാതെ എല്ലാം പെര്‍ഫക്ടായി പ്ലെയ്‌സ് ചെയ്തതിന് ഗിരീഷ് എ.ഡി പ്രത്യേക കൈയടി അര്‍ഹിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസിലാക്കിക്കൊണ്ട് ആളുകളുടെ പള്‍സറിഞ്ഞ് സിനിമ ചെയ്യാന്‍ പ്രത്യേക കഴിവ് ആവശ്യമാണ്. ഒന്ന് പാളിയാല്‍ ഇതേ സോഷ്യല്‍ മീഡിയയുടെ ഇര താനായി മാറുമെന്ന കൃത്യമായ ബോധ്യം ഗിരീഷിനുണ്ട്. ആരുമറിയാതെ ഏതോ ഒരു പ്രൈവറ്റ് ഗ്രൂപ്പിലിരുന്നുകൊണ്ട് ഗിരീഷ് എല്ലാം നിരീക്ഷിക്കുന്നുണ്ടാവാം.

Content Highlight: Reference dialogues in Bethlehem Kudumba Unit discussing in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം