| Monday, 17th November 2025, 8:57 pm

ചെങ്കോട്ട സ്‌ഫോടനം: മരണസംഖ്യ 15 ആയി; ഗൂഢാലോചന കുറ്റം ചുമത്തി ഒരാള്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞയാഴ്ച ന്യൂദല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

ഇതോടെ മരണസംഖ്യ 15 ആയി ഉയര്‍ന്നു. വിനയ് പഥക് എന്നയാളാണ് മരിച്ചത്. ഞായറാഴ്ചയും ചികിത്സയിലായിരുന്ന ഒരാളുടെ മരണം രേഖപ്പെടുത്തിയിരുന്നു. 50 വയസുള്ള ലുക്മാന്‍ എന്നയാളാണ് മരണപ്പെട്ടത്.

അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നിര്‍ണായകമായ അറസ്റ്റും ഇന്ന് (തിങ്കളാഴ്ച) രേഖപ്പെടുത്തി. സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ജസീര്‍ ബിലാല്‍ വാനി എന്നയാളെയാണ് ശ്രീനഗറില്‍ നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.

കശ്മീരിലെ അനന്തനാഗ് ജില്ലയിലെ ഖ്വാസിഗന്ദ് സ്വദേശിയാണ് ജസീര്‍. ദല്‍ഹിയില്‍ ചാവേറായ ഉമര്‍ മുഹമ്മദിന് സാങ്കേതിക സഹായം നല്‍കിയയാളാണ് ഇയാളെന്നാണ് എന്‍.ഐ.എ അറിയിച്ചത്.

ഡ്രോണുകള്‍ റോക്കറ്റുകളാക്കി മാറ്റി തീവ്രവാദ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു.

ഇതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ ദല്‍ഹി സ്‌ഫോടനത്തില്‍ മുഖ്യസൂത്രധാരനെന്ന് എന്‍.ഐ.എ വിശേഷിപ്പിക്കുന്ന ആമിര്‍ റാഷിദ് അലിയെ ദല്‍ഹി കോടതിയില്‍ ഹാജരാക്കി.

ഉമര്‍ മുഹമ്മദിന് താമസസൗകര്യങ്ങളടക്കം ഒരുക്കി നല്‍കിയയാളാണ് ആമിര്‍ റാഷിദെന്ന് എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു. പ്രതിയെ പ്രിന്‍സിപ്പല്‍ സെഷന്‍ ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാധ്യമങ്ങള്‍ക്കടക്കം വിലക്ക് ഏര്‍പ്പെടുത്തി കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

സ്‌ഫോടനം നടത്താനായി പൊട്ടിത്തെറിച്ച ഹ്യൂണ്ടായ് ഐ20 കാറിന്റെ ഉടമയാണ് ആമിര്‍ റാഷിദ്. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ മനപൂര്‍വം സൃഷ്ടിച്ചതാണ് സ്‌ഫോടനമെന്ന് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു.

രാജ്യത്തിന്റെ ഐക്യവും പരമാധികാരവും തകര്‍ക്കുക എന്ന ലക്ഷ്യമിട്ടാണ് സ്‌ഫോടനം പ്ലാന്‍ ചെയ്തതെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യാനായി കസ്റ്റഡില്‍ വിട്ടുതരണമെന്നും അന്വേഷണം സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കശ്മീരിലേക്ക് കൊണ്ടുപോവാനാണ് എന്‍.ഐ.എയുടെ നീക്കം.

Content Highlight: Red Fort blast: Death toll rises to 15; One more arrested on conspiracy charges

We use cookies to give you the best possible experience. Learn more