വേണ്ടത് രണ്ട് റണ്‍സ് മുതല്‍ 401 റണ്‍സ് വരെ; എണ്ണമറ്റ നേട്ടങ്ങള്‍, അശ്വമേധത്തിനൊരുങ്ങി വിരാട്
Sports News
വേണ്ടത് രണ്ട് റണ്‍സ് മുതല്‍ 401 റണ്‍സ് വരെ; എണ്ണമറ്റ നേട്ടങ്ങള്‍, അശ്വമേധത്തിനൊരുങ്ങി വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th October 2025, 8:28 am

 

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് ഏകദിനങ്ങള്‍ക്കും അഞ്ച് ടി-20കള്‍ക്കുമാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണിലെത്തുന്നത്. ഒക്ടോബര്‍ 19ന് പരമ്പര ആരംഭിക്കും.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം വിരാട് കോഹ്‌ലി ഇന്ത്യന്‍ ജേഴ്‌സിയണിയുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. അതിനേക്കാളേറെ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും ഒന്നിച്ച് കളത്തില്‍ കാണാം എന്നതും ഇവരുടെ ആവേശമേറ്റുന്നു.

ഈ പരമ്പരയില്‍ എണ്ണമറ്റ റെക്കോഡുകളും വിരാട് കോഹ്‌ലിയുടെ പേരില്‍ കുറിക്കപ്പെടും. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് മുതല്‍ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് താരമെന്ന നേട്ടം വരെ എത്തിനില്‍ക്കുന്നതാണിത്.

 

ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് താരമെന്ന നേട്ടത്തിന് 54 റണ്‍സ് കൂടിയാണ് വിരാടിന് വേണ്ടത്. 14,181 റണ്‍സാണ് നിലവില്‍ വിരാടിന്റെ പേരിലുള്ളത്. 14,234 റണ്‍സുള്ള കുമാര്‍ സംഗക്കാരയെയാണ് വിരാടിന് മറികടക്കാന്‍ സാധിക്കുക.

68 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ (ഏകദിനം + ടി-20) ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടക്കാനും വിരാടിന് സാധിക്കും. നിലവില്‍ 18436 റണ്‍സാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ സച്ചിന്റെ പേരിലുള്ളത്. 18,426 റണ്‍സ് ഏകദിനത്തിലും പത്ത് റണ്‍സ് അന്താരാഷ്ട്ര ടി-20യിലും. ഏകദിനത്തില്‍ 14,181 റണ്‍സും ടി-20ഐയില്‍ 4188 റണ്‍സുമായി 18,369 റണ്‍സുമായാണ് വിരാട് കുതിപ്പ് തുടരുന്നത്.

ഇനി വരുന്ന 26 ഇന്നിങ്‌സുകളില്‍ നിന്നായി 401 റണ്‍സ് സ്വന്തമാക്കിയാല്‍ ഏറ്റവും വേഗത്തില്‍ 28,000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും.

ഒരു ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളില്‍ സച്ചിനെ മറികടന്ന് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം പിടിച്ചടക്കാനും വിരാടിന് അവസരമുണ്ട്. ഇതിനായി വേണ്ടതാകട്ടെ വെറും ഒരു സെഞ്ച്വറിയും. സച്ചിന് 51 ടെസ്റ്റ് സെഞ്ച്വറിയും വിരാടിന് 51 ഏകദിന സെഞ്ച്വറികളുമുണ്ട്.

ഓസ്‌ട്രേയിലന്‍ മണ്ണില്‍ ഈ സെഞ്ച്വറി നേടിയാല്‍ അന്താരാഷ്ട്ര തലത്തില്‍ 30 ഓവര്‍സീസ് സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും കിങ് കോഹ്‌ലി തന്റെ പേരിന് നേരെ എഴുതിച്ചേര്‍ക്കും.

ഇന്ത്യ ചെയ്‌സ് ചെയ്ത് വിജയിക്കുന്ന മത്സരത്തില്‍ വെറും രണ്ട് റണ്‍സ് കൂടി, സക്‌സസ്ഫുള്‍ ചെയ്‌സിങ്ങില്‍ 6,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്താന്‍ വിരാടിന് വേണ്ടത് ഇത്ര മാത്രമാണ്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് ഇതില്‍ ഏതെല്ലാം റെക്കോഡ് തകര്‍ക്കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം – ഏകദിന പരമ്പര

ആദ്യ ഏകദിനം – ഒക്ടോബര്‍ 19, ഞായര്‍ – ഒപ്റ്റസ് സ്റ്റേഡിയം പെര്‍ത്

രണ്ടാം ഏകദിനം – ഒക്ടോബര്‍ 23, വ്യാഴം – അഡ്ലെയ്ഡ് ഓവല്‍

അവസാന ഏകദിനം – ഒക്ടോബര്‍ 25, ശനി – സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയം

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍.

 

Content Highlight: Records that Virat Kohli can break in the India-Australia series