ഉത്തരാഖണ്ഡില്‍ ജനസംഖ്യ നിയന്ത്രണ ബില്‍ കൊണ്ടുവരുന്നതിനെകുറിച്ച് ആലോചിക്കാന്‍ തയ്യാര്‍; മുഖ്യമന്ത്രി
India
ഉത്തരാഖണ്ഡില്‍ ജനസംഖ്യ നിയന്ത്രണ ബില്‍ കൊണ്ടുവരുന്നതിനെകുറിച്ച് ആലോചിക്കാന്‍ തയ്യാര്‍; മുഖ്യമന്ത്രി
നിഷാന. വി.വി
Saturday, 14th March 2026, 10:21 am

ഡെറാണൂണ്‍: ഉത്തരാഖണ്ഡില്‍ ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.

നിയമസഭയിലെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ജനസംഖ്യാ വളര്‍ച്ച നിയന്ത്രിക്കുന്നതിനുള്ളൊരു നയം തയ്യാറാക്കാന്‍ ബി.ജെ.പി എം.എല്‍.എ ശിവ് അറോറ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പിന്നാലെയായിരുന്നു ആവശ്യമെങ്കില്‍ ജനസംഖ്യ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് വിജയകരമായി നടപ്പിലാക്കിയത് പോലെ ഇത്തരം സാമൂഹിക പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

‘സാമൂഹിക പ്രാധാന്യമുള്ള കാര്യങ്ങളില്‍ പൊതുജനങ്ങളുടെ വികാരങ്ങളെയും നിര്‍ദേശങ്ങളെയും ഞങ്ങളുടെ സര്‍ക്കാര്‍ മാനിക്കുന്നു.

ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട നിലവിലുള്ള സാഹചര്യങ്ങളും വിവിധ നിര്‍ദേശങ്ങളും ഞങ്ങള്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയില്‍ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകത തോന്നിയാല്‍, ആ ദിശയില്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കും,’ ധാമി പറഞ്ഞു.

സംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടോടെയായിരിക്കും ഏതൊരു നിയമ നിര്‍മാണ തീരുമാനവും സര്‍ക്കാര്‍ എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാനമെമ്പാടും സന്തുലിത വികസനം ഉറപ്പാക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം. സാമൂഹിക, സാമ്പത്തിക, ഭരണ വശങ്ങള്‍ ശ്രദ്ധാപൂര്‍വം പരിഗണിച്ച ശേഷമാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ വിഷയവും സമഗ്രമായി പരിശോധിക്കും,’ ധാമി പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണ ബില്ല് ഉടന്‍ പ്രഖ്യാപിക്കില്ലെങ്കിലും , ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കം സംസ്ഥാന നയത്തെ അവരുടെ പ്രത്യയശാസ്ത്ര ലക്ഷ്യത്തിലേക്ക് കൊണ്ടുവരാമുള്ള തന്ത്രണമാണ് പ്രതിഫലിപ്പിക്കുന്നുവെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Ready to consider bringing population control bill in Uttarakhand: CM

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.