വെസ്റ്റ് ഇന്‍ഡീസിനെതിരായുള്ള ഒന്നാം ടെസ്റ്റില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടര്‍ന്നിറങ്ങിയ കരീബിയന്‍ പട മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ തകരുകയായിരുന്നു.

സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസ് – 162 & 146

ഇന്ത്യ – 448/5 ഡിക്ലയര്‍

മത്സരത്തില്‍ ഇന്ത്യക്കായി മിന്നും പ്രകടനമാണ് വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ കാഴ്ചവെച്ചത്. താരം നാല് വിക്കറ്റുകളും സെഞ്ച്വറിയുമടക്കം നേടിയാണ് തിളങ്ങിയത്. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ 176 പന്തില്‍ 104 റണ്‍സാണ് നേടിയത്. അഞ്ച് സിക്സും ആറ് ഫോറം അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ജഡ്ഡുവാണഅ മത്സരത്തിലെ താരവും.

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജഡേജ. ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ നാല് പ്ലസ് വിക്കറ്റ് നേട്ടവും സെഞ്ച്വറിയുമുള്ള രണ്ടാമത്തെ താരമാകാനാണ് ജഡേജക്ക് സാധിച്ചത്. ഇംഗ്ലണ്ട് താരം ഇയാന്‍ ബോതമാണ് ഈ നേട്ടത്തില്‍ ഒന്നാമന്‍.

ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ നാല് പ്ലസ് വിക്കറ്റ് നേട്ടവും സെഞ്ച്വറിയുമുള്ള താരങ്ങള്‍

ഇയാന്‍ ബോതം (ഇംഗ്ലണ്ട്) – 5

രവീന്ദ്ര ജഡേജ (ഇന്ത്യ) – 4*

ആര്‍. അശ്വിന്‍ (ഇന്ത്യ) – 4

ഗാരി സോബേഴ്‌സ് (വെസ്റ്റ് ഇന്‍ഡീസ്) – 4

ജഡേജയ്ക്ക് പുറമെ, മൂന്നാം ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി. ഒപ്പം വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ പടയെ ഒന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് പുറത്താക്കാന്‍ സാധിച്ചിരുന്നു. 162 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരത്തിന് പുറമെ ഷായ് ഹോപ്പും ( 36 പന്തില്‍ 26) ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സും (43 പന്തില്‍ 24) ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ബൗളിങ്ങില്‍ മികവ് കാട്ടി. സിറാജ് നാല് വിക്കറ്റും ബുംറ മൂന്ന് വിക്കറ്റും സ്വന്തമാക്കി. കൂടാതെ, കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

പിന്നാലെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനെത്തിയ ഇന്ത്യ തകര്‍ത്തടിച്ചു. മൂന്ന് സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

ജഡേജയ്‌ക്കൊപ്പം ധ്രുവ് ജുറെല്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് മത്സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയത്. ജുറെല്‍ 210 പന്ത് നേരിട്ട് 125 റണ്‍സ് നേടിയപ്പോള്‍ 197 പന്തില്‍ നൂറ് റണ്‍സാണ് കെ.എല്‍. രാഹുല്‍ അടിച്ചത്.

Content Highlight: Ravindra Jadeja In great Record Achievement In Test Cricket