ന്യൂദൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ഉത്തർപ്രദേശ് സർക്കാരിലെ അഴിമതിയും റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരെ ഗാസിയാബാദ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരുൾപ്പെട്ട ബെഞ്ചിലാണ് വിഷയം അടിയന്തരമായി ഉന്നയിച്ചത്. സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്ന മുറയ്ക്ക് ഹർജി പരിഗണിക്കാൻ കോടതി സമ്മതിക്കുകയായിരുന്നു.
തന്റെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തോടുള്ള പ്രതികാരമായിട്ടാണ് വ്യാജ പരാതികളും റോഡിൽ പ്രകോപനപരമായി ഇടപെട്ടു എന്ന് പറഞ്ഞു കേസും ഉന്നയിച്ച് യു.പി പോലീസ് വേട്ടയാടുന്നതെന്ന് അഭിഷേക് ആരോപിക്കുന്നു. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമത്തിലെ കടുത്ത വകുപ്പുകൾ ഉൾപ്പെടെ ചുമത്തി തനിക്കെതിരെ പല കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 20നും അതിനുശേഷവും പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയതായും താൻ ഏതുനിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അഭിഷേക് നൽകിയ ഹരജിയിൽ വ്യക്തമാക്കുന്നു.

