| Friday, 23rd May 2025, 5:42 pm

ജാവേദ് അക്തര്‍ എന്റെ ആ സിനിമ കണ്ടു കരഞ്ഞു; ഇതാണ് എനിക്ക് വേണ്ടതെന്ന് മനസിലായി: രജിഷ വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികക്ക് പ്രിയങ്കരിയായ നടിയാണ് രജിഷ വിജയന്‍. എന്നാല്‍ മലയാളത്തില്‍ രജിഷ അഭിനയിച്ച ഒരു സിനിമയിറങ്ങിയിട്ട് രണ്ട് വര്‍ഷമായി. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് നടി. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രജിഷ വിജയന്‍.

‘മധുരമനോഹരമോഹമാണ് അവസാനം റിലീസായ എന്റെ മലയാള സിനിമ. തമിഴില്‍ രണ്ട് സിനിമകള്‍ ചെയ്തു. കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2വും ധ്രുവ് വിക്രമിനൊപ്പം ബൈസണും. രണ്ടും ദീപാവലി റിലീസാണ്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഓരോ പ്രൊജക്ടുകള്‍ ഉണ്ട്.

കളം കാവലാണ് മലയാളത്തില്‍ റിലീസാകാനുള്ളത്. മമ്മൂക്കയ്‌ക്കൊപ്പം വേഷമെന്ന സ്വപ്നമാണ് അതിലൂടെ സാധിച്ചത്. കോവര്‍ടി എന്ന ഷോര്‍ട് ഫിലിമാണ് പിന്നെയുള്ളത്. നെറ്റ്ഫ്‌ലിക്‌സിനു വേണ്ടി ഒരുപാടു ഹിറ്റു സീരിസുകള്‍ ചെയ്ത മുംബൈ മലയാളിയായ റോഹിനാണ് അതിന്റെ സംവിധായകന്‍. ആദ്യമായി ഞാനഭിനയിച്ച ഷോര്‍ട്ട് ഫിലിമാണത്.

മുംബൈ ഫിലിം ഫെസ്റ്റിവലിന്റെയും ആപ്പിളിന്റെയും കൊളാബറേഷനായത് കൊണ്ടുതന്നെ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് ഐഫോണിലാണ്. മുംബൈയിലെ ആദ്യ സ്‌ക്രീനിങ്ങിനു ഷബാന ആസ്മി അടക്കമുള്ള താരങ്ങളുണ്ടായിരുന്നു. ജാവേദ് അക്തര്‍ ഈ സിനിമ കണ്ടു കരഞ്ഞു. സിനിമ തരുന്ന ഭാഗ്യങ്ങളാണ് ഇത്തരം നിമിഷങ്ങള്‍.

സിനിമയില്‍ എത്തിയത് ഭാഗ്യമെന്നോ നിയോഗമെന്നോ പറയാം. കോഴിക്കോടാണ് സ്വന്തം നാടെങ്കിലും ആര്‍മി ഉദ്യോഗസ്ഥനായ അച്ഛന്‍ വിജയന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് ഏഴു സ്‌കൂളുകളിലായാണ് ഞാന്‍ പ്ലസ്ടു വരെ പഠിച്ചത്. അമ്മ ഷീല ടീച്ചറായത് കൊണ്ട് ഞാനും അനുജത്തി അഞ്ജുഷയും പഠിപ്പിസ്റ്റുകളായിരുന്നു.

യാദൃശ്ചികമായാണ് ജേണലിസം പഠിച്ചത്. ഡല്‍ഹി അമിറ്റിയില്‍ നിന്നു ബിരുദം പൂര്‍ത്തിയാക്കിയ പിറകേ ആങ്കറിങ് ചെയ്തു തുടങ്ങി. അതുവഴിയാണു സിനിമയിലേക്ക്. അനുരാഗ കരിക്കിന്‍വെള്ളത്തിന്റെ ആദ്യ ഷോട്ട് കഴിഞ്ഞതോടെ തീരുമാനിച്ചു. ഇതാണ് എനിക്ക് വേണ്ടത്. ആക്ഷനും കട്ടിനും ഇടയിലുള്ള സമയത്താണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതെന്നും മനസിലായി,’ രജിഷ വിജയന്‍ പറയുന്നു.

Content Highlight: Rajisha Vijayan Talks About Her Movies

Latest Stories

We use cookies to give you the best possible experience. Learn more