| Wednesday, 18th June 2025, 1:17 pm

മമ്മൂക്ക ഓക്കെ പറഞ്ഞിട്ടും ആ ചിത്രത്തില്‍ അദ്ദേഹത്തെ കാസ്റ്റ് ചെയ്യാത്തത് വലിയൊരു നഷ്ടമായിരുന്നു എന്നെനിക്കറിയാം: രാജസേനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ രാജസേനന്‍. 1984 ല്‍ താന്‍ സംവിധാനം ചെയ്ത ആഗ്രഹം എന്ന സിനിമയിലേക്ക് മമ്മൂട്ടിയെ വിളിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് അദ്ദേഹത്തിന് ഡേറ്റ് ഇല്ലാത്തത് കൊണ്ട് താന്‍ എം.ജി സോമനെ വിളിച്ചെന്നും രാജസേനന്‍ പറയുന്നു.

ഷൂട്ട് തുടങ്ങുന്ന ദിവസം മമ്മൂട്ടി വിളിച്ച് ഡേറ്റ് ഓക്കെയാണെന്ന് പറഞ്ഞെന്നും പക്ഷെ അന്നത്തെ സീനിയര്‍ നടനായ സോമനെ സിനിമയില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്ന് തോന്നിയതിനാല്‍ മമ്മൂട്ടിയെ പിന്നെ വിളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് മമ്മൂട്ടിയോടൊപ്പം ആ സിനിമ സംഭവിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ഒന്നിച്ചുള്ള ഒരുപാട് ചിത്രങ്ങള്‍ സംഭവിച്ചേനെയെന്നും രാജസേനന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ചെയ്ത ആഗ്രഹം എന്ന സിനിമയില്‍ സോമേട്ടന്‍ അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. അതിന് ഞാന്‍ മമ്മൂക്കയുടെ ഡേറ്റ് ചോദിച്ചിരുന്നു. പുള്ളിയുടെ തിരക്ക് തുടങ്ങിയ ഒരു കാലഘട്ടമായിരുന്നു അത്. പക്ഷെ ഞാന്‍ ആദ്യം ചോദിച്ച ഡേറ്റ് മമ്മൂട്ടിക്ക് പറ്റില്ലായിരുന്നു. അന്ന് മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു പുള്ളി.

പക്ഷെ ഞങ്ങള്‍ സിനിമയുടെ ഷൂട്ട് തുടങ്ങി തിരുവനന്തപുരത്തെത്തിയ അന്ന് മമ്മൂക്കയുടെ ഫോണ്‍കോള്‍ വന്നു. അദ്ദേഹത്തിന്റെ ഡേറ്റ് ഓക്കെയാണ് വേണമെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞു. അത് ഞെട്ടിച്ച ഒരു കോളായിരുന്നു. പക്ഷെ എം.ജി സോമനെ പോലൊരു സീനിയര്‍ നടനെ കാസ്റ്റ് ചെയ്തിട്ട് പിന്നെ അതില്‍ നിന്ന് അദ്ദേഹത്തെ മാറ്റുന്നത് ഫെയര്‍ അല്ലല്ലോ.

ആ തീരുമാനം വലിയൊരു നഷ്ടമായിരുന്നു എന്നെനിക്കറിയാം. കാരണം എം.ജി സോമനെ സംബന്ധിച്ചടത്തോളം അദ്ദേഹം ആ സമയം മുന്നൂറ് സിനിമയെങ്ങാനും കഴിഞ്ഞിട്ടുണ്ട്. ആ ലെവലിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് ഒരു സിനിമയില്‍ നിന്ന് മാറിയെന്ന് കരുതി ഒരു പ്രശ്‌നമൊന്നുമില്ല. പക്ഷെ അന്നെനിക്ക് മമ്മൂക്കയെ കിട്ടിയിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഒരു പത്ത് പതിനഞ്ചു സിനിമ അദ്ദേഹത്തെ വെച്ച് ചെയ്തിട്ടുണ്ടാവും,’ രാജസേനന്‍ പറയുന്നു.

Content Highlight: Rajasenan talks about Mammootty

Latest Stories

We use cookies to give you the best possible experience. Learn more