രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി സുപ്രീം കോടതിയില്‍
Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി സുപ്രീം കോടതിയില്‍
രാഗേന്ദു. പി.ആര്‍
Saturday, 7th March 2026, 9:04 am

ന്യൂദല്‍ഹി: ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. രാഹുലിനെതിരെ ആദ്യം പരാതി നല്‍കിയ യുവതിയാണ് ഹരജി നല്‍കിയത്.

ജാമ്യം നിയവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി സുപ്രീം കോടതിയെ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അടക്കം പത്ത് പേരെ പീഡിപ്പിച്ചുവെന്ന പരാതി രാഹുലിനെതിരെ ഉണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തരുതെന്ന കര്‍ശന ഉപാധിയോടെയായിരുന്നു ജാമ്യം.

രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. രാഹുലിന് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും ജീവന് പോലും ഭീഷണിയാകുമെന്നും പരാതിക്കാരി തടസഹരജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു രാഹുലിന്റെ വാദം.

2025 നവംബര്‍ 27നാണ് രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പിന്നാലെ രാഹുല്‍ ഒളിവില്‍ പോകുകയും യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു

നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നടക്കം ആരോപിച്ചുള്ള യുവതിയുടെ പരാതിയില്‍ നേമം പൊലീസാണ് കേസെടുത്തത്.

പ്രസ്തുത കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

നിലവില്‍ മൂന്ന് പീഡന കേസുകളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യത്തിലാണ്. രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യവും മൂന്നാമത്തെ കേസില്‍ ജാമ്യവുമാണ് ലഭിച്ചത്.

Content Highlight: Rahul Mamkootathil’s bail should be cancelled; Complainant moves Supreme Court

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.