പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ അതിജീവിതയെ അധിക്ഷേപിച്ചതിന് മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍. രാഹുലിനെതിരെ മൂന്നാമത് പരാതി നല്‍കിയ യുവതിയെയാണ് രഞ്ജിത സൈബറിടങ്ങളില്‍ അധിക്ഷേപിച്ചത്.
പത്തനംതിട്ട സ്വദേശിയും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ രഞ്ജിത പുളിക്കന്‍ രാഹുലിനെതിരെ ആദ്യ പരാതി നല്‍കിയ യുവതിയെയും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു.
പിന്നാലെ രഞ്ജിതക്കെതിരെ പൊലീസ് കേസെടുക്കുകയും ഈ കേസില്‍ അവര്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു. രാഹുല്‍ അനുകൂലിയും വലത് ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, കോൺഗ്രസ് അനുകൂലിയായ അഡ്വ. ദീപ ജോസഫ് തുടങ്ങിയവരും ഈ കേസില്‍ പ്രതികളായിരുന്നു.
നിലവില്‍ കോട്ടയത്ത് നിന്നാണ് രഞ്ജിത അറസ്റ്റിലായിരിക്കുന്നത്. പത്തനംതിട്ട സൈബര്‍ പൊലീസ് കോട്ടയത്തെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നേരത്തെ തിരുവനന്തപുരം സൈബര്‍ പൊലീസാണ് രഞ്ജിതക്കെതിരെ കേസെടുത്തിരുന്നത്. പിന്നാലെ ഉപാധികളോടെ തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.