'ചിറയിന്‍കീഴില്‍ കോഴിക്കോട്ടുകാരി വേണ്ട'; രമ്യ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ച് പ്രതിഷേധം
Kerala
'ചിറയിന്‍കീഴില്‍ കോഴിക്കോട്ടുകാരി വേണ്ട'; രമ്യ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ച് പ്രതിഷേധം
രാഗേന്ദു. പി.ആര്‍
Sunday, 15th March 2026, 10:43 pm

തിരുവനന്തപുരം: ചിറയിന്‍കീഴ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ആലത്തൂര്‍ മുന്‍ എം.പിയായ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയതോടെ വിഷയം വഷളായി.

രമ്യ ഹരിദാസിന്റെയും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം. കഠിനംകുളം പഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് വെച്ചാണ് പ്രതിഷേധം നടന്നത്.

നേരത്തെ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കള്‍ എ.ഐ.സി.സിക്ക് പരാതി നല്‍കിയിരുന്നു. കോഴിക്കോട്ടുകാരിയായ രമ്യയെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.

ഭയന്നോടിയാണ് രമ്യ തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാത്തതിനാലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതെന്നും പരാതിയില്‍ വിമര്‍ശിച്ചിരുന്നു.

മണ്ഡലത്തിലെ വോട്ടര്‍മാരുടെ വികാരവും സാമുദായിക സാഹചര്യങ്ങളും കണക്കിലെടുക്കണം. അടൂര്‍ പ്രകാശ് എം.പി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിരുന്ന അജിത് കുമാര്‍, ജി. ലീന, അനൂപ്, മനോജ് മോഹന്‍ എന്നിവരാണ് രമ്യ ഹരിദാസിനെതിരെ എ.ഐ.സി.സിയെ സമീപിച്ചത്.

ഏപ്രില്‍ ഒമ്പതിനാണ് കേരളത്തിലെ വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സി.പി.ഐയും സി.പി.ഐ.എമ്മും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിവിട്ടു.

കോണ്‍ഗ്രസ് നാളെ (തിങ്കള്‍) ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടും. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു.

Content Highlight: Protest in TVM by burning effigies of Ramya Haridas and Sunny Joseph

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.