| Friday, 21st February 2025, 2:30 pm

തിരക്കഥക്ക് നാഷണല്‍ അവാര്‍ഡ് കിട്ടാതെ പോയി; പ്രൊഡ്യൂസര്‍ അതിനൊരു കാരണം പറഞ്ഞു: പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് പ്രിയാമണി. 2004ലാണ് സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ നടി മലയാള സിനിമയിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ പ്രിയാമണിക്ക് സാധിച്ചിരുന്നു.

ഗ്രാന്‍ഡ്മാസ്റ്റര്‍, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പുതിയമുഖം തുടങ്ങിയ ശ്രദ്ധേയമായ മലയാള സിനിമകളില്‍ പ്രിയാമണി അഭിനയിച്ചിരുന്നു. മലയാളത്തില്‍ പ്രിയാമണി നായികയായ തിരക്കഥ എന്ന സിനിമക്ക് ആരാധകര്‍ ഏറെയാണ്. ചിത്രത്തില്‍ മാളവിക എന്ന കഥാപാത്രമായാണ് നടി എത്തിയത്.

തിരക്കഥയിലെ അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിരുന്നു. എന്നാല്‍ തനിക്ക് നാഷണല്‍ അവാര്‍ഡിന്റെ നോമിഷേന്‍ ലഭിച്ചിരുന്നെന്നും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തില്ല എന്ന കാരണത്താല്‍ അവാര്‍ഡ് കിട്ടാതെ പോകുകയായിരുന്നെന്നും പറയുകയാണ് പ്രിയാമണി.

അങ്ങനെയാണ് തന്റെ രണ്ടാമത്തെ നാഷണല്‍ അവാര്‍ഡ് മിസ് ചെയ്യുന്നത് എന്നാണ് നടി പറയുന്നത്. മുമ്പ് പരുത്തിവീരന്‍ എന്ന സിനിമയിലെ അഭിനയത്തിന് പ്രിയാമണിക്ക് നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

തിരക്കഥയിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡില്‍ ഞാന്‍ നോമിനേഷനില്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തില്ല എന്ന കാരണം കൊണ്ടായിരുന്നു ആ നോമിനേഷനില്‍ നിന്ന് പുറത്ത് പോയത്.

അന്ന് എന്നോട് പ്രൊഡ്യൂസര്‍ പറഞ്ഞ കാര്യം അതായിരുന്നു. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാത്തതായിരുന്നു പ്രശ്‌നമായത്. അങ്ങനെയാണ് എന്റെ രണ്ടാമത്തെ നാഷണല്‍ അവാര്‍ഡ് മിസ് ചെയ്യുന്നത്,’ പ്രിയാമണി പറഞ്ഞു.

തിരക്കഥ:

പ്രിയാമണിയെ നായികയാക്കി രഞ്ജിത് സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തിരക്കഥ. പ്രിയാമണിക്ക് പുറമെ അനൂപ് മേനോന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

അജയചന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാറും മാളവിക എന്ന നടിയും തമ്മിലുള്ള പ്രണയകഥയാണ് തിരക്കഥ പറഞ്ഞത്. കമല്‍ ഹാസനും, ശ്രീവിദ്യയും തമ്മിലുണ്ടായിരുന്ന പ്രണയത്തെ അടിസ്ഥാനമാക്കിയാണ് രഞ്ജിത് തിരക്കഥ ചെയ്തതെന്ന് അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Content Highlight: Priyamani Talks About National Award And Thirakkatha Movie

We use cookies to give you the best possible experience. Learn more