| Saturday, 13th August 2016, 7:57 pm

പശുവിനെ അറുക്കുന്ന മുസ്‌ലിംങ്ങളുടെ പട്ടികയാണ് തയാറാക്കേണ്ടത്; മോദിയെ തള്ളി തൊഗാഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: ഗോസംരക്ഷകരില്‍ 80 ശതമാനവും പകല്‍മാന്യന്‍മാരാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എച്ച്.പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ.

ഗോരക്ഷകരെ ഒന്നാകെ മോദി അപമാനിച്ചു. ഇത് രാജ്യത്തെ കണ്ണീരിലാഴ്ത്തിയെന്നും പശു സംരക്ഷണത്തെ ദളിത് സുരക്ഷയുമായി കൂട്ടിക്കെട്ടിയതിലൂടെ ഹിന്ദുക്കളെ തമ്മില്‍ ഭിന്നിപ്പിക്കുകയാണ് മോദി ചെയ്തതെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.

ഗോ സംരക്ഷണത്തിന്റെ പേരില്‍ രംഗത്തുള്ള സാമൂഹിക വിരുദ്ധരുടെ ലിസ്റ്റ് തയറാക്കണമെന്നും പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ പശുവിനെ അറുക്കുന്ന മുസ്‌ലിംങ്ങളുടെ പട്ടികയാണ് തയാറാക്കേക്കണ്ടതെന്ന് തൊഗാഡിയ ആവശ്യപ്പെട്ടു.

ഗോസംരക്ഷകര്‍ക്കെതിരെ കേസ് എടുക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശം ഏതെങ്കിലും സംസ്ഥാനത്ത് നടപ്പിലാക്കിയാല്‍ തന്നെ സമീപിക്കാമെന്നും പൂര്‍ണ നിയമ സംരക്ഷണം നല്‍കുമെന്നും തൊഗാഡിയ അറിയിച്ചു.

പശു സംരക്ഷണത്തെ ദളിത് സുരക്ഷയുമായി കൂട്ടിക്കെട്ടിയത് ഗൂഢാലോചനയാണെന്നും ഹിന്ദു സമൂഹത്തെ നെടുകെ പിളര്‍ത്തുകയാണ് അത് ചെയ്തതെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഉദ്ദേശിച്ച് തൊഗഡിയ പറഞ്ഞു. ജനങ്ങളുടെ മുഖത്തു നോക്കാന്‍ തനിക്കു കഴിയാതായെന്നും ഇനി ആത്മഹത്യ ചെയ്യലാണ് ഉചിതമെന്നും തൊഗാഡിയ പറഞ്ഞു.


പശുക്കള്‍ പ്ലാസ്റ്റിക് കഴിച്ചാണ് മരിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഗോ സംരക്ഷകരെ അപമാനിക്കുകയും പശുവിനെ അറുക്കുന്നവരെ ന്യായീകരിക്കുകയും ചെയ്യുന്നതിനു തുല്യമാണ്.

രാജ്യത്തു നിന്നുള്ള ബീഫ് കയറ്റുമതി ഉടന്‍ അവസാനിപ്പിക്കണമെന്നും പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്ത് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമായ രീതിയില്‍ ഗോഹത്യാ നിയമം കൊണ്ടുവരണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more