ബെംഗളൂരു: കർണാടകയിൽ 2020 – 21 മുതൽ 2024 – 25 വരെയുള്ള കാലയളവിൽ പൂട്ടിയത് 947 സ്കൂളുകൾ.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ച രേഖയിലാണ് ഈ കണക്ക് പ്രതിപാദിക്കുന്നത്.
അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തെ ആകെ സ്കൂളുകളുടെ എണ്ണം 49791 ൽ നിന്നും 48844 ആയി കുറഞ്ഞെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രായലയം നൽകിയ രേഖയിലുള്ളത്.
ആകെ അടച്ചുപൂട്ടിയ 947 സ്കൂളുകളിൽ 676 സ്കൂളുകൾ 2023 മെയ് മാസത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് ഭരണ കാലത്തും, 271 സ്കൂളുകൾ 2020 – 23 കാലത്തെ ബി.ജെ.പി സർക്കാർ കാലത്തുമാണ് പൂട്ടിയത്.
അതേസമയം കർണാടക സ്കൂൾ വിദ്യാഭ്യാസ സാക്ഷരത വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഒക്ടോബർ വരെ സംസ്ഥാനത്ത് 46174 സ്കൂളാണുള്ളത്. രാജ്യസഭയിൽ സമർപ്പിച്ചതിനേക്കാൾ 2670 സ്കൂളുകൾ കുറവാണ് സംസ്ഥാന സർക്കാരിന്റെ കണക്കിലുള്ളത്.
എന്നാൽ 2025 – 26 കാലയളവിൽ ഒരു സ്കൂൾ പോലും സ്ഥിരമായി പൂട്ടിയിട്ടില്ലെന്നും താൽകാലികമായി മാത്രമാണ് പൂട്ടിയതെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ നിയമസഭയിൽ പറഞ്ഞു.
2015 – 16 കാലയളയിൽ 47 .1 ലക്ഷം വിദ്യാർത്ഥികൾ ഉണ്ടായിരുന്ന സർക്കാർ സ്കൂളുകളിൽ 2025 – 26 ആയപ്പോഴേക്കും 36 . 3 ലക്ഷം വിദ്യാർത്ഥികളായി കുറഞ്ഞു. 19 ശതമാനത്തിന്റെ കുറവാണ് പത്തുവർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളത്.
ഇതേസമയം സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിൽ 36 . 3 ലക്ഷം വിദ്യാർത്ഥികൾ ഉണ്ടായിരുന്നിടത് നിന്നും 47 ലക്ഷം വിദ്യാർഥികളായി ഉയർന്നു. 29 ശതമാനത്തിന്റെ വർധനവാണുണ്ടായിട്ടുള്ളത്.
Content Highlight: Political storm in Karnataka as Congress govt shuts down 676 schools, Rajya Sabha data shows 947 closures since 2020