| Tuesday, 3rd April 2018, 5:50 pm

സി.പി.ഐ നേതാവിനെതിരായ ഭൂമിയിടപാട് ആരോപണം; കേസില്‍ വിജിലന്‍സ് അന്വേഷണമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും വയനാട് ഡപ്യൂട്ടി കലക്ടര്‍ സോമനാഥനും ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണ കക്ഷി നേതാവിനെതിരെ ഉയര്‍ന്ന ആരോപണം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോഴാ്ണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്.

വയനാട്ടില്‍ തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഭൂമാഫിയ, ഭരണ കേന്ദ്രങ്ങള്‍ക്ക് കൈക്കൂലി കൊടുത്ത് തരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഭൂമിയിടപാടിന് കൂട്ടുനിന്നെന്ന ആരോപണം ഉയര്‍ന്ന ഡെപ്യൂട്ടി കളക്ട്രറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോള്‍ സര്‍ക്കാര്‍ അഴിമതിക്കെതിരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാ സര്‍വ്വീസ് സംഘടനകളും സര്‍ക്കാരിന് പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ നല്‍കുന്നുണ്ടെന്നും വിശദീകരിച്ചു. എന്നാല്‍ ഇപ്പോഴും ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്ന ശീലം അവസാനിപ്പിച്ചില്ലെന്നും അതിനാല്‍ മിച്ച ഭൂമി കുംഭകോണ കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ തലത്തില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തനിക്ക് ജില്ലാ സെക്രട്ടറിയായി തുടരണമെന്ന് നിര്‍ബന്ധമില്ലെന്ന് വിജയന്‍ ചെറുകര പ്രതികരിച്ചിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ ടി. സോമനാഥനെയായിരുന്നു ഇന്നലെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more