മര്‍ദനത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കാഴ്ചശക്തിയെ ബാധിക്കുന്ന തരത്തില്‍ കണ്ണുകള്‍ക്ക് പരിക്കേല്‍ക്കുകയും, പുറംഭാഗത്തും ചുമലിലും കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നതായും ശരിയായ ചികിത്സ ലഭിക്കാത്തത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കുന്നതായും അഭിഭാഷകനായ ബെന്‍ മാര്‍മറെല്ലി പറഞ്ഞു.
സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ബര്‍ഗൂത്തിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെഗിദ്ദോ ജയിലില്‍ വെച്ച് ഗാര്‍ഡുകള്‍ ബര്‍ഗൂട്ടിയുടെ സെല്ലിലേക്ക് നായയെ തുറന്നുവിടുകയും നിലത്തിട്ട് മര്‍ദിക്കുകയും ചെയ്തതായും അഭിഭാഷകന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7-ന് ഗസയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ബര്‍ഗൂത്തിയെ പലതവണ വിവിധ ജയിലുകളിലേക്ക് മാറ്റുകയും ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷണവും വെളിച്ചവും കൃത്യമായി നല്‍കാതെ മാനസികമായും ശാരീരികമായും തകര്‍ക്കാനാണ് ശ്രമമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നു. മെഗിദ്ദോ, ഗാനോട്ട് എന്നീ ജയിലുകളിലാണ് ബര്‍ഗൂത്തിക്ക് ക്രൂരമര്‍ദനം നേരിടേണ്ടി വന്നത്.
ഫലസ്തീനിലെ നെല്‍സണ്‍ മണ്ടേല എന്നാണ് ബര്‍ഗൂത്തി അറിയപ്പെടുന്നത്.
ബര്‍ഗൂതിയെ വധിക്കാന്‍ ഇസ്രഈല്‍പദ്ധതിയിടുന്നതായി ഫലസ്തീന്‍പ്രിസണേഴ്സ് സൊസൈറ്റി നേരത്തെ ആരോപിച്ചിരുന്നു.
‘മര്‍വാന്‍ ബര്‍ഗൂതിക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്, എല്ലാവിധ മനുഷ്യാവകശങ്ങളും ലംഘിച്ചുകൊണ്ടാണ് ദീര്‍ഘകാലമായി അദ്ദേഹത്തെ ഏകാന്തതടവില്‍വെച്ചിരിക്കുന്നത്.
ബര്‍ഗൂതി ജയിലില്‍ ക്രൂരമായ മര്‍ദനത്തിനിടയായിട്ടുണ്ടെന്ന് കുടുംബവും ആരോപിച്ചിരുന്നു.
‘ജയിലില്‍ കിടക്കുന്ന എന്റെ പിതാവിന്റെ വാരിയെല്ലുകളും പല്ലുകളും വിരലുകളും തകര്‍ത്തു, ചെവിയുടെ ഭാഗം മുറിച്ചു’ ബര്‍ഗൂതി യുടെ മകന്‍ ഖസ്സാം ബര്‍ഗൂതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
2002 ല്‍ രണ്ടാം ഇന്‍തിഫാദയുടെ തുക്കത്തില്‍ അഞ്ച്‌പേരുടെ കൊലപാതകത്തിന് കാരണമായെന്നാരോപിച്ചാണ് ഇസ്രഈല്‍ ബര്‍ഗൂതിയെ തടവിലടച്ചത്. അന്ന് തൊട്ടിന്നുവരെ ബര്‍ഗൂതി രാഷ്ട്രീയ തടവുകാരനായി തുടരുകയാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.