| Sunday, 7th October 2012, 11:25 am

ആര്‍.എസ്.എസിനോട് സൗഹൃദമോ ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ഇന്ത്യയിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഇന്ത്യന്‍ സമാജത്തിന്റെ സവിശേഷ മേന്മയാണെന്ന് ഉദ്‌ഘോഷിക്കുന്ന ഗുരുജിയുടെ അനുയായിക്ക് ഹിന്ദുക്കള്‍ ഒഴികെ മറ്റെല്ലാവരും ഇരുകാലി മൃഗങ്ങള്‍ ആണെന്ന അഭിപ്രയമില്ലെങ്കില്‍ ആദ്യം ഗോള്‍ വാള്‍ക്കറിനെ തള്ളിപ്പറയട്ടെ. എന്നിട്ടാവാം സി.പി.ഐ.എമ്മുമായി സൗഹൃദത്തിനായുള്ള അഭ്യര്‍ത്ഥന.” ടി.ജി മോഹന്‍ദാസ് ആര്‍.എസ്.എസ് വാരികയില്‍ എഴുതിയ ലേഖനത്തോടുള്ള പി ജയരാജന്റെ പ്രതികരണം


എസ്സേയ്‌സ് /പി ജയരാജന്‍


രാഷ്ട്രീയ സ്വയം സേവക് സംഘം ഇറ്റലിയിലെ ഫാസിസത്തിന്റെ മാതൃക അനുകരിച്ചു ഇന്ത്യയില്‍  ആരംഭിച്ച പ്രസ്ഥാനമാണ്. അതിന്റെ ലക്ഷ്യം ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രമായി മാറ്റുക എന്നതാണ്. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുന്നതെന്തായാലും അതിനെയെല്ലാം ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് രീതിശാസ്ത്രം ആ സംഘടനയുടെ ചരിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നു.

അത്തരം ഒരു സംഘടനയുമായി യാതൊരു തരത്തിലുമുള്ള സമരസപ്പെടലും സാധ്യമല്ല, എന്തുകൊണ്ടെന്നാല്‍ സി.പി.ഐ.എം മാര്‍ക്‌സിസത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആണ്. മാര്‍ക്‌സിസമാവട്ടെ വിശ്വമാനവീകതയില്‍ അധിഷ്ട്ടിതമാണ്. ആര്‍.എസ്.എസ് തത്വശാസ്ത്രത്തിന്റെ “അപായകരമായ അപാകത” മനസിലാക്കണമെങ്കില്‍ ടി.ജി മോഹന്‍ദാസിനേക്കാള്‍ ആശ്രയിക്കാവുന്നത് ഗോള്‍ വാല്‍ക്കറിനെയാണ്.[]

ഗോള്‍ വാല്‍ക്കര്‍ പറയുന്നു “ഹിന്ദു ജനതയുടെ കാര്യവും അങ്ങനെയാണ്, ഏതെങ്കിലും നാമത്തിന്റെ ആവിശ്യമില്ലാതിരുന്ന കാലത്തും നാം നിലവിലുണ്ടായിരുന്നു. മനുഷ്യവര്‍ഗത്തിന് ഗുണകരമായ മിക്ക കാര്യങ്ങളെയും നാം ശരിക്കുള്ള ജീവിതത്തില്‍ കൊണ്ട് വന്നു. അക്കാലത്തു മാനവവര്‍ഗത്തിന്റെ ശിഷ്ട്ടഭാഗം വെറും ഇരുകാലി മൃഗങ്ങള്‍ മാത്രമായിരുന്നതിനാല്‍ നമ്മെ തിരിച്ചറിയാന്‍ പ്രത്യേക പേരുകളൊന്നും നല്‍കിയിരുന്നില്ല” (വിചാരധാര പേജ് 80).

ലോകത്തിലെ ഇതര ജനനവിഭാഗങ്ങളെ മൃഗങ്ങളോട് ഉപമിക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ലല്ലോ. അന്യ മതസ്ഥരോട് കാട്ടുന്ന അസഹിഷ്ണുതാ മനോഭാവത്തിന്റെ ആശയ തലമാണ് ഇത്. ഇതിനെ സങ്കുചിത മത ഭ്രാന്ത് എന്നല്ലാതെ എന്ത് പേര് വിളിക്കാന്‍് കഴിയും? ആര്‍.എസ്.എസ് = മതഭ്രാന്ത് എന്ന സമവാക്യം ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപെടുത്താന്‍ ആവുമോ?

ഇന്ത്യയിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഇന്ത്യന്‍ സമാജത്തിന്റെ സവിശേഷ മേന്മയാണെന്ന് ഉദ്‌ഘോഷിക്കുന്ന ഗുരുജിയുടെ അനുയായിക്ക് ഹിന്ദുക്കള്‍ ഒഴികെ മറ്റെല്ലാവരും ഇരുകാലി മൃഗങ്ങള്‍ ആണെന്ന അഭിപ്രയമില്ലെങ്കില്‍ ആദ്യം ഗോള്‍ വാള്‍ക്കറിനെ തള്ളിപ്പറയട്ടെ. എന്നിട്ടാവാം സി.പി.ഐ.എമ്മുമായി സൗഹൃദത്തിനായുള്ള അഭ്യര്‍ത്ഥന.

1962 ലെ ഇന്ത്യ-ചൈന യുദ്ധവസരത്തില്‍ സി.പി.ഐ.എം കൈക്കൊണ്ട നയത്തില്‍ എന്തോ മാറ്റം വരുത്തിയതായി ലേഖനത്തില്‍ പറയുന്നു. രണ്ടു അയല്‍രാജ്യങ്ങള്‍ എന്ന നിലയില്‍ അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണം എന്നും യുദ്ധമല്ല മാര്‍ഗം എന്നുമാണ് സി.പി.ഐ.എം കൈകൊണ്ട നിലപാട്. പില്‍ക്കാലത്ത് വാജ്‌പേയ് അടക്കം സ്വീകരിച്ച മാര്‍ഗം ഇതുതന്നെയാണ്. അന്ന് ചൈന വിരുദ്ധ അപസ്മാരം പരത്തി സി.പി.ഐ.എമ്മിനെ വേട്ടയാടാന്‍ കോണ്‍ഗ്രസ്സിനൊപ്പം സംഘപരിവാരവും അണിനിരന്നതാണ് ചരിത്രം.

മാര്‍ക്‌സിസത്തിന്റെ ആണിക്കല്ലാണ് വര്‍ഗസമരം. അത് ലോകത്താകെ ശക്തിപ്പെടുകയാണ്. വാള്‍ സ്ട്രീറ്റ് സമരം മുതല്‍ ഇന്ത്യയിലെ തൊഴിലാളി വര്‍ഗം കൊടിയുടെ നിറവ്യത്യാസം കൂടാതെ 2013 ഫെബ്രുവരി മാസത്തില്‍ നടത്താന്‍ തീരുമാനിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് വരെ ഇതിന്റെ തെളിവാണ്. സംഘപരിവാറിനു ഇന്ത്യയിലെ ചില മേഖലകളില്‍ സ്വാധീനം ഉറപ്പിക്കാനായി എന്നത് വസ്തുതയാണ്, ഇവിടെങ്ങളിലെല്ലാം കോണ്‍ഗ്രസ്സിനായിരുന്നു സ്വാധീനം.

മതഭ്രാന്തന്മാര്‍ വെടിവെച്ചു കൊന്ന മഹാത്മജിയുടെ ജന്മസംസ്ഥാനം പോലും നരേന്ദ്രമോഡിക്ക് കീഴ്‌പ്പെട്ടു നില്‍ക്കുന്നുണ്ടെങ്കില്‍ വര്‍ഗീയതക്കെതിരെ ഒന്നും ചെയ്യാതിരിക്കുകയോ അല്ലെങ്കില്‍ അതുമായി സമരസപ്പെടുകയോ ചെയ്യുന്ന കോണ്‍ഗ്രസാണ് ഉത്തരവാദി. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വാധീനമുള്ള കേരളത്തില്‍ ആശയതലത്തില്‍ മാത്രമല്ല പ്രായോഗികമായും അവരുടെ നുഴഞ്ഞു കയറ്റത്തെ പ്രതിരോധിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ഇതിന്റെ ഫലമായാണ് കേരളത്തിലോട്ടാകെ 200 സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് കൊലക്കത്തിക്കിരയായത്. രക്തസാക്ഷിത്വത്തിന്റെ മഹത്വവും അവരുടെ ജീവന്റെ വിലയും നന്നായി അറിയാവുന്ന പാര്‍ട്ടിക്ക് ആര്‍.എസ്.എസ്സുമായി സൗഹൃദം പങ്കിടാന്‍ ആവില്ല.
അടുത്തപേജില്‍ തുടരുന്നു

ഒരു മത വര്‍ഗീയതെയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മറ്റു മത വര്‍ഗീയതകള്‍ വളരുന്നത്. ആ അര്‍ത്ഥത്തില്‍ മതവര്‍ഗീയ ശക്തികള്‍ പരസ്പരം സഹായം ചെയ്യുന്നുണ്ട്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രധിരോധിക്കാനായി പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനം ഫലത്തില്‍ ആര്‍.എസ്.എസ്സിനെതിരായ പ്രവര്‍ത്തനം കൂടിയാണ്.

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥക്ക് കടുത്ത ഭീഷണിയാണ് സംഘപരിവാരം എന്ന് സി.പി.ഐ.എം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കാരണം മറ്റേതു മത വര്‍ഗീയതയെക്കാളും ജനാധിപത്യ വ്യവസ്ഥക്ക് ഭീഷണി ഭൂരിപക്ഷ വര്‍ഗീയതയില്‍ നിന്നാണ്. ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ് ജനാധിപത്യ വ്യവസ്ഥയോട് മതിപ്പില്ലാത്തവര്‍ ആണെന്ന് അതിന്റെ ആചാര്യന്മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.[]

വര്‍ഗരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സി.പി.ഐ.എം ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുടെ വിത്ത് വിതക്കുന്ന എല്ലാ മത വര്‍ഗീയതയെയും എതിര്‍ത്ത് വരുന്നുണ്ട്. അതിന്റെ ഭാഗമായി ന്യൂനപക്ഷ മതങ്ങളില്‍ വര്‍ഗീയത ശക്തിപ്പെടുന്നതിനെ സി.പി.ഐ.എം തുറന്നു കാണിച്ചിട്ടുണ്ട്. 90 കള്‍ക്ക് ശേഷം മുസ്ലിം സമുദായത്തില്‍ ആര്‍.എസ്.എസ്സിനോട് പ്രതിക്രിയ മനോഭാവത്തോടെ വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്‍.ഡി.എഫ് പോലുള്ള സംഘടനകള്‍ ഇതിന്റെ ഭാഗമായാണ് രൂപം കൊണ്ടത്.

ഒന്നാം മാറാട് കലാപത്തില്‍ ആര്‍.എസ്.എസ്സിന്റെ പങ്കു വ്യക്തമായിരുന്നു. ഇതിനു തിരിച്ചടിയായി നടന്ന കൂട്ടക്കൊലയില്‍ അഥവാ രണ്ടാം മാറാട് കലാപത്തില്‍ മുസ്ലിം ലീഗിന്റെയും എന്‍.ഡി.എഫിന്റെയും പങ്ക് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ലീഗിന്റെ ഭരണ പങ്കാളിത്തം ഉപയോഗപ്പെടുത്തി വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ലീഗ് നേതൃത്വത്തില്‍ ഒരു വിഭാഗം ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്.

നിങ്ങള്‍ എന്‍.ഡി.എഫിലേക്ക് പോകണ്ട, ലീഗിന്റെ കൊടി പിടിച്ചുകൊള്ളൂ എന്നാണ് വര്‍ഗീയ മനസുള്ളവരോട് ഈ നേതാക്കന്മാര്‍ ആഹ്വാനം ചെയ്യുന്നത്. ഇത്തരം നീക്കങ്ങളെ സി.പി.ഐ.എം എതിര്‍ക്കുമ്പോള്‍ അത് മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കാനാണ് ലീഗ് തയ്യാറാവുന്നത്. ഈ സാഹചര്യം മുതലെടുക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. മുസ്ലിമുകള്‍ക്കിടയിലുള്ള തീവ്രവാദ പ്രവര്‍ത്തനത്തെ പാര്‍ടി എതിര്‍ക്കുന്നത് ആര്‍.എസ്.എസ് നടത്തുന്ന മതവര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ ആവില്ല, നേരെ മറിച്ച് സംഘപരിവാരത്തിന് തന്നെ വളമാകുന്ന നിലയില്‍ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കിടയില്‍ നടത്തുന്ന തെറ്റായ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കലാണ്.

ഒരു മത വര്‍ഗീയതെയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മറ്റു മത വര്‍ഗീയതകള്‍ വളരുന്നത്. ആ അര്‍ത്ഥത്തില്‍ മതവര്‍ഗീയ ശക്തികള്‍ പരസ്പരം സഹായം ചെയ്യുന്നുണ്ട്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രധിരോധിക്കാനായി പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനം ഫലത്തില്‍ ആര്‍.എസ്.എസ്സിനെതിരായ പ്രവര്‍ത്തനം കൂടിയാണ്. എന്‍.ഡി.എഫുകാരാല്‍ കൊലചെയ്യപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകന്റെ വീട് ലീഗ് ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആര്‍.എസ്.എസ്സുകാര്‍ കൊലപ്പെടുത്തിയ ഇരിട്ടി പുന്നാട് എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ മുഹമ്മദിന്റെ വീട് സഖാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിക്കുകയുണ്ടായി.

മാറാട് കൊല ചെയ്യപ്പെട്ടവരുടെ വീടുകളും സി.പി.ഐ.എം നേതാക്കള്‍ സന്ദര്‍ശിക്കുകയുണ്ടായി. മരണവീടുകള്‍ സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിക്കുന്നത് രാഷ്ട്രീയ ബാന്ധവമായി വിവേകം ഉള്ളവരാരും കണക്കാക്കില്ല. മാത്രവുമല്ല സച്ചിന്റെ കുടുംബത്തില്‍ പാര്‍ട്ടി അനുഭാവികളും ഉണ്ട്. സി.പി.ഐ.എം പയ്യന്നൂര്‍ ഏരിയകമ്മിറ്റി ഓഫീസ് അക്രമസംഭവം ഇതില്‍ നിന്നും വ്യത്യസ്തമാണ്. പുലര്‍ച്ചെ രണ്ടര മണിക്കാണ് ഓഫീസ് ആക്രമിക്കപ്പെട്ടത്. പിന്നീട് അക്രമി സംഘം സി.പി.ഐ.എമ്മിന്റെ മറ്റൊരു ഓഫീസ് അന്ന് തന്നെ ആക്രമിക്കുമ്പോഴാണ് പോലീസ് പിടിയിലായത്.

തെറ്റുകള്‍ തിരുത്താനുള്ള ആഭ്യന്തരശേഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. കാരണം നിയതമായ സംഘടനാ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ആര്‍.എസ്.എസ്സിന് ഒരിക്കലും അങ്ങിനെയാവാന്‍ പറ്റില്ല. ചെന്നായ ആട്ടിന്‍ തോലണിഞ്ഞാലും അതിന്റെ സ്വഭാവം മാറില്ലല്ലോ.

സി.പി.ഐ.എമ്മിന്റെ ഓഫീസ് ആക്രമിക്കുന്നതിന് മുമ്പ് പയ്യന്നൂരിലെ ബി.ജെ.പി ഓഫീസും ഇതേ സംഘം ആക്രമിച്ചിരുന്നു. പ്രാദേശിക ലീഗ് നേതാക്കള്‍ പറഞ്ഞത് അനുസരിച്ചാണ് ഒരേ ദിവസം സി.പി.ഐ.എമ്മിന്റെയും ബി.ജെ.പിയുടെയും ഓഫീസുകള്‍ ആക്രമിച്ചതെന്ന് എം.എസ്.എഫിന്റെ മണ്ഡലം കമ്മിറ്റി മെമ്പര്‍ ഉള്‍പ്പെടെയുള്ള അക്രമികള്‍ പോലീസിനോട് വെളിപ്പെടുത്തുകയുണ്ടായി. സി.പി.ഐ.എമ്മിനെയും ബി.ജെ.പി യെയും തമ്മിലടിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യമാണ് ഇവിടെ വെളിപ്പെട്ടത്. ഇത്തരം ഒരു സാഹചര്യത്തിലാണ് ബി.ജെ.പി നേതാക്കള്‍ സി.പി.ഐ.എം ഓഫീസ് സന്ദര്‍ശിച്ചതിനെ ഞങ്ങള്‍ സ്വാഗതം ചെയ്തത്.

കൂത്തുപറമ്പ് അടിയറപ്പാറ മദ്രസ്സ വിഷയത്തില്‍ ആര്‍.എസ്.എസ്സില്‍ നിന്നും കടകവിരുദ്ധമായ നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചത്. ഇത് പരസ്യമായി സി.പി.ഐ.എം പൊതു യോഗത്തില്‍ പ്രഖ്യാപിച്ചതാണ്. ഇതെല്ലം കൂട്ടിവായിച്ച് ആര്‍.എസ്.എസ്സിനോടും ബി.ജെ.പിയോടും സി.പി.ഐ.എമ്മിനുള്ള എതിര്‍പ്പ് അവസാനിച്ചു എന്ന് ആരും സ്വപ്നം കാണേണ്ടതില്ല. കോണ്‍ഗ്രസ്സും ലീഗും ബി.ജെ.പിയും കേരളത്തില്‍ വോട്ട് കച്ചവടം നടത്തിയ ചരിത്രം ആരും മറന്നിട്ടില്ല.

ഋഗ്വേദത്തിലെ “സമാന” ശബ്ദം കമ്മ്യൂണിസത്തിനു സമാനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ കുറെ ശരികള്‍ക്കിടയില്‍ അപൂര്‍വ്വം ചില തെറ്റുകള്‍ സംഭവിച്ചിരിക്കാം. ആ തെറ്റുകള്‍ തിരുത്താനുള്ള ആഭ്യന്തരശേഷി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. കാരണം നിയതമായ സംഘടനാ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ആര്‍.എസ്.എസ്സിന് ഒരിക്കലും അങ്ങിനെയാവാന്‍ പറ്റില്ല. ചെന്നായ ആട്ടിന്‍ തോലണിഞ്ഞാലും അതിന്റെ സ്വഭാവം മാറില്ലല്ലോ.

സി.പി.ഐ.എമ്മും ആര്‍.എസ്.എസ്സും തമ്മില്‍ അടുക്കാനാവാത്തത്ര അകലം ആശയതലത്തിലുണ്ടെങ്കിലും അത് കായികമായ ഏറ്റുമുട്ടലിലേക്ക് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തെ കീഴടക്കാനുള്ള ആര്‍.എസ്.എസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായാണ് ഇവിടെ നടന്ന അക്രമണങ്ങള്‍. ഇതിനെ സി.പി.ഐ.എം പ്രതിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായി “സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം” എന്ന എന്റെ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

അത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് എ.ബി.വി.പി പ്രവര്‍ത്തകര്‍ സച്ചിന്റെ വീട് സന്ദര്‍ശനം ഉപകരിക്കുമെങ്കില്‍ നല്ലത്. നാട്ടില്‍ സമാധാനം പുലരാനാണ് സി.പി.ഐ.എം ആഗ്രഹിക്കുന്നത്.

(സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)

ടി.ജി മോഹന്‍ദാസ് ആര്‍.എസ്.എസ് വാരികയില്‍ എഴുതിയ ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചുവപ്പ് + കാവി = ? ആര്‍.എസ്.എസ് വാരിക ഉദ്ദേശിക്കുന്നതെന്ത്?

Latest Stories

We use cookies to give you the best possible experience. Learn more