| Monday, 27th April 2026, 3:06 pm

ഉക്രൈനെതിരായ 'വിശുദ്ധ യുദ്ധത്തില്‍' റഷ്യയ്ക്ക് പൂര്‍ണ പിന്തുണ; നിലപാട് ആവര്‍ത്തിച്ച് ഉത്തര കൊറിയ

ആദര്‍ശ് എം.കെ.

പ്യോങ്‌യാങ്: ഉക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. റഷ്യയുടെ ഈ ‘വിശുദ്ധ യുദ്ധത്തില്‍’ വിജയം കൈവരിക്കാന്‍ പ്യോങ്‌യാങ് മോസ്‌കോയെ സഹായിക്കുമെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി.

റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവുമായി പ്യോങ്യാങ്ങില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് കിം ജോങ് ഉന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

2027 മുതല്‍ 2031 വരെയുള്ള കാലയളവിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിനുള്ള ഒരു പദ്ധതിയില്‍ ഒപ്പുവെക്കാന്‍ റഷ്യ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു. ഇത് ഉക്രൈന്‍ യുദ്ധത്തിന് ശേഷവും നീണ്ടുനില്‍ക്കുന്ന ഒരു ദീര്‍ഘകാല സൈനിക സഖ്യത്തിനുള്ള തയ്യാറെടുപ്പാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

2024ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച പങ്കാളിത്ത കരാര്‍ അനുസരിച്ച് ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാല്‍ മറു രാജ്യം ഉടനടി സൈനിക സഹായം നല്‍കാന്‍ ബാധ്യസ്ഥരാണ്.

‘റഷ്യന്‍ ഫെഡറേഷന്‍ അതിന്റെ ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സുരക്ഷാ താത്പര്യങ്ങളും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നയങ്ങളെ ഉത്തരകൊറിയ എന്നും പൂര്‍ണമായി പിന്തുണയ്ക്കും. റഷ്യന്‍ സൈന്യവും ജനതയും നീതിപൂര്‍വമായ ഈ വിശുദ്ധ യുദ്ധത്തില്‍ തീര്‍ച്ചയായും വിജയിക്കും,’ കിങ് ജോങ് ഉന്‍ പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യന്‍ സേനയ്ക്കൊപ്പം ചേര്‍ന്ന് ശത്രുക്കളെ തുരത്തിയതായും, ഇത് അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ആധിപത്യ മോഹങ്ങളെ തകര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉക്രൈയ്‌നില്‍ ഏകദേശം 14,000 ഉത്തരകൊറിയന്‍ സൈനികര്‍ വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നും അതില്‍ 6,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ യുദ്ധം ചെയ്ത് മരിച്ച ഉത്തര കൊറിയന്‍ സൈനികര്‍ക്കായി നിര്‍മിച്ച സ്മാരക സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിലും കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നു.

‘മരിച്ചവരുടെ ആത്മാക്കള്‍ അവര്‍ സംരക്ഷിച്ച മഹത്തായ ബഹുമതിയോടെ എന്നെന്നും ജീവിക്കും’ എന്ന് അദ്ദേഹം സ്മാരകത്തില്‍ കുറിച്ചു.

മിസൈലുകളും വെടിക്കോപ്പുകളും സൈനികരെയും നല്‍കുന്നതിന് പകരമായി, റഷ്യയില്‍ നിന്ന് സാമ്പത്തിക സഹായം, സൈനിക സാങ്കേതിക വിദ്യ, ഭക്ഷണം, ഊര്‍ജ്ജം എന്നിവ ഉത്തര കൊറിയക്ക് ലഭിക്കുന്നുണ്ട്.

അതേസമയം, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യുങ് ഉത്തരകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഉത്തര കൊറിയ നിഷേധിച്ചു.

Content Highlight: North Korean leader Kim Jong Un has declared full support for Russia in the war against Ukraine.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more