പാട്ന: നിഖാബ് വിവാദത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഖേദം പ്രകടിപ്പിക്കുകയും വിവാദം അവസാനിപ്പിക്കുകയും വേണമെന്ന് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി.
‘സംഭവത്തെ മുഖ്യമന്ത്രി ശരിയായ വീക്ഷണകോണിൽ കാണുകയും ഖേദം പ്രകടിപ്പിക്കുകയും വളർന്നു വരുന്ന വിവാദം അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലത്,’ അവർ പറഞ്ഞു.
ബഹ്റൈച്ചിൽ നടന്ന വിവാദ പൊലീസ് സംഭവത്തെക്കുറിച്ചും മായാവതി ആശങ്കയറിയിച്ചു. സംസ്ഥാനത്തെയും പാർലമെന്റിലെയും നിയമസഭ സമ്മേളനങ്ങളുടെ പരാജയമാണിതെന്നും അവർ പറഞ്ഞു.
പൊലീസ് പരേഡിനിടെ ഒരു മതപ്രഭാഷകന് സല്യൂട്ട് നൽകി നിയമങ്ങളെ ലംഘിച്ചതിനെ തുടർന്ന് പൊലീസ് വിമർശനം നേരിട്ടത് വലിയ വിവാദമായിരുന്നു. ഇത് സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നും മായാവതി പറഞ്ഞു.
‘പൊലീസ് പരേഡുകൾക്കും സല്യൂട്ടുകൾക്കും അതിന്റേതായ പാരമ്പര്യവും പവിത്രതയും അച്ചടക്കവുമുണ്ട്. അതിൽ കൈകടത്താൻ പാടില്ല. സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിയിൽ നിന്നും വിശദീകരണം തേടിയത് നല്ല നടപടിയാണ്,’ അവർ പറഞ്ഞു.
ആളുകൾ ഈ നടപടിക്കായി കാത്തിരിക്കുകയാണെന്നും ഇത് ആവർത്തിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും അവർ ആവശ്യപ്പെട്ടു.
Content Highlight: Nitish Kumar should express regret on niqab issue; end controversy: Mayawati