പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഹിജാബ് വലിച്ചു താഴ്ത്തിയ സംഭവത്തില്‍ ആഴ്ച്ചകള്‍ക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച് ആയുഷ് ഡോക്ടര്‍ നുസ്രത്ത് പര്‍വീണ്‍.
ആഴ്ച്ചകളോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കാണ് ഇതോടെ വിരാമമായത്.
ബുധനാഴ്ച്ച നുസ്രത്ത് ജോലിയില്‍ പ്രവേശിച്ചതായി ഗവണ്‍മെന്റ് ടിബ്ബി കോളേജ് ആന്‍ഡ് ഹോസ്പ്പിറ്റല്‍ പ്രിന്‍സിപ്പള്‍ മഹ്ഫൂസ് റഹമാന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘നുസ്രത്ത് പട്‌ന സിവില്‍ സര്‍ജന്‍ ഓഫീസില്‍ ഡ്യൂട്ടിക്ക് ഹാജരായി. സിവില്‍ സര്‍ജന്റെ ഓഫീസ് അവര്‍ക്ക് ഉചിതമായ നിയമനം നല്‍കും,’ പ്രിന്‍സിപ്പാള്‍ പറഞ്ഞു.
അതേ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പര്‍വീണ്‍.
നുസ്രത്തിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ വിവാദം നിലനിന്നിരുന്നു. പ്രവേശന തിയതി അവസാനിക്കുന്ന ദിവസമായിരുന്നു അവര്‍ പ്രവേശനം നേടിയത്.
രണ്ട് തവണ പ്രവേശന തിയതി നീട്ടിയിരുന്നു. ആദ്യം ഡിസംബര്‍ 31 വരെയായിരുന്നത് ജനുവരി ഏഴ് വരെ നീട്ടുകയായിരുന്നു.
മാധ്യമ ശ്രദ്ധയില്‍ നിന്ന് രക്ഷപ്പെടാന്‍ കുടുംബം ആഗ്രഹിക്കുന്നതിനാലാണ്
കഴിഞ്ഞ മാസം നുസ്രത്ത് പ്രവേശനം നേടാതിരുന്നതെന്നും അവര്‍ തീരുമാനം പുനര്‍ വിചിന്തനം ചെയ്യട്ടെയെന്നുമായിരുന്നു കഴിഞ്ഞ മാസം നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ പ്രവേശനം നേടാതിരുന്നതിനെ കുറിച്ചുള്ള കോളേജിന്റെ വാദം.
ആയുഷ് ഡോക്ടര്‍മാര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലാണ് നിതീഷ് കുമാര്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്താന്‍ ശ്രമിച്ചത്.
ഇതിന് പിന്നാലെ വലിയ തോതിലുള്ള പ്രതിഷേധവും വിമര്‍ശനവും പ്രതിപക്ഷകക്ഷികളില്‍ നിന്നടക്കം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ മാനസികനില പൂര്‍ണമായും തകര്‍ന്നോ അതോ അദ്ദേഹം 100 ശതമാനം സംഘിയായി മാറിയോ എന്നാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ആര്‍.ജെ.ഡി വിമര്‍ശിച്ചത്.
സ്ത്രീകളോടുള്ള ജെ.ഡി.യുവിന്റെയും ബി.ജെ.പിയുടെയും മനോഭാവമാണ് സംഭവം തെളിയിക്കുന്നതെന്ന് ആര്‍.ജെ.ഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. സംഭവം അപലപനീയമാണെന്ന് ശിവസേനയും നിതീഷ് കുമാര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു.
അതേസമയം, നിയമന ഉത്തരവ് ലഭിച്ചെങ്കിലും വനിതാ ഡോക്ടര്‍ ജോലിയില്‍ പ്രവേശിക്കില്ലെന്ന് അവരുടെ സഹോദരന്‍ പറഞ്ഞിരുന്നു. അപമാനഭാരം കാരണം ജോലിക്ക് ചേരാനാകില്ലെന്നാണ് അവള്‍ പറയുന്നതെന്നുമാണ് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
Content Highlight: Nitish Kumar pulls down hijab; Woman doctor returns to work after weeks