| Thursday, 5th June 2025, 4:40 pm

അന്ന് കഥ കേട്ടപ്പോള്‍ ആ മലയാള സിനിമ വിട്ടാല്‍ നഷ്ടമാണെന്ന് എനിക്കും തോന്നി: നിത്യ മേനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനന്‍. കുറഞ്ഞ സിനിമകളിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടാന്‍ നടിക്ക് എളുപ്പത്തില്‍ സാധിച്ചിരുന്നു. ബാലതാരമായിട്ടാണ് നിത്യ സിനിമാ മേഖലയില്‍ എത്തിയത്.

2008ല്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ ലീഡ് റോളില്‍ എത്തുന്നത്. അതിനുശേഷം വിവിധ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമാകാന്‍ നിത്യ മേനന് സാധിച്ചിരുന്നു.

2015ല്‍ 100 ഡേയ്‌സ് ഓഫ് ലവ് എന്ന മലയാള സിനിമയില്‍ അഭിനയിച്ചതിന് ശേഷം നിത്യ കൂടുതലും ചെയ്തിരുന്നത് അന്യഭാഷ ചിത്രങ്ങളായിരുന്നു. പിന്നീട് 2019ലാണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത പ്രാണ എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തുന്നത്.

ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ നിത്യ മേനന്‍ മാത്രമായിരുന്നു അഭിനയിച്ചത്. താര അനുരാധ എന്ന ഇംഗ്ലീഷ് എഴുത്തുകാരിയുടെ വേഷത്തിലായിരുന്നു നടി എത്തിയത്. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നിത്യ.

‘ബെംഗളൂരുവിലെ എന്റെ അടുത്ത സുഹൃത്താണ് വി.കെ.പി (വി.കെ. പ്രകാശ്). ഞങ്ങള്‍ പരസ്പരം കാണുമ്പോഴൊക്കെ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാതിരുന്നതിന്റെ പരാതി പറയാറുണ്ടായിരുന്നു.

പിന്നീട് പ്രാണയുടെ കഥ പറയാന്‍ വന്നപ്പോള്‍ നിത്യ അഭിനയിച്ചാല്‍ മാത്രമേ ഈ സിനിമ ചെയ്യൂവെന്ന് വി.കെ.പി. പറഞ്ഞു. കഥ കേട്ടപ്പോള്‍ വിട്ടാല്‍ നഷ്ടമാണെന്ന് എനിക്കും തോന്നി. അങ്ങനെയാണ് ഞാന്‍ പ്രാണയില്‍ എത്തിയത്.

ഒരു കഥാപാത്രമുളള സിനിമയായത് കൊണ്ട് നടിയെന്ന നിലയില്‍ ഏറെ ചലഞ്ചിങ്ങായിരുന്നോയെന്ന് ചോദിച്ചാല്‍, അതില്‍ ഞാന്‍ നടത്തിയ ചലഞ്ച് വലിയ കാര്യമായി തോന്നിയില്ല. ആ കഥാപാത്രത്തെ എനിക്ക് ഫലിപ്പിക്കാന്‍ കഴിയുമെന്നത് സംവിധായകന്റെ കോണ്‍ഫിഡന്‍സായിരുന്നു. അതിനെ ഞാന്‍ ആദ്യം മാനിക്കുന്നു.

നാല് ഭാഷകളില്‍ ഒരുക്കിയ ചിത്രമായിരുന്നു പ്രാണ. ലൈവ് സൗണ്ടായിരുന്നതിനാല്‍ ഓരോ സീനിനും പുറകെ മറ്റൊന്നായി ഭാഷ പഠിച്ച്, മാറി മാറിയായിരുന്നു ചിത്രീകരണം. അതെന്നെ സംബന്ധിച്ചിടത്തോളം ചെറിയ ചലഞ്ച് ആയിരുന്നു,’ നിത്യ മേനന്‍ പറയുന്നു.

Content Highlight: Nithya Menen Talks About Praana Movie

We use cookies to give you the best possible experience. Learn more