കിന്‍ഡര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം; ചികിത്സാപ്പിഴവ് മൂലമെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട്
Kerala
കിന്‍ഡര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം; ചികിത്സാപ്പിഴവ് മൂലമെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട്
നിഷാന. വി.വി
Wednesday, 24th June 2026, 12:36 pm

കൊച്ചി: കൊച്ചി കിന്‍ഡര്‍ ഹോസ്പിറ്റലില്‍ നവജാത ശിശുമരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട്. പ്രസവത്തിലും ശിശുപരിചരണത്തിലും ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതാണ് റിപ്പോര്‍ട്ട്.

കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെന്റിലേറ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയതെന്നും പ്രവര്‍ത്തിക്കാത്ത വെന്റിലേറ്ററിലാണ് കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രസവത്തിന് ശേഷം നവജാത ശിശുവിന് നല്‍കേണ്ട ചികിത്സ നല്‍കിയില്ലെന്നും കുഞ്ഞ് മഷികുടിച്ചതറിഞ്ഞിട്ടും ഓപ്പറേഷന്‍ നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. രേഖകളില്‍ പൊരുത്ത കേടുകളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എറണാകുളം ചളിക്കവട്ടം സ്വദേശികളായ റൊമാരിയോ- അലീന ദമ്പതികളുടെ പത്ത് ദിവസം പ്രായമായ കുഞ്ഞായിരുന്നു മരിച്ചത്.

സുഖപ്രസവത്തിന്റെ പേരില്‍ പ്രശസ്തിയെടുത്ത ആശുപത്രി സുഖപ്രസവം നടക്കാത്ത സാഹചര്യത്തിലും സിസേറിയന്‍ നടത്താന്‍ തയ്യാറായില്ലെന്ന് കാണിച്ച് കുടുംബം അന്ന് തന്നെ പ്രതിഷേധിച്ചിരുന്നു.

നോര്‍മല്‍ ഡെലിവറി പഴങ്കഥയല്ലെന്ന പരസ്യ വാചകം പ്രദര്‍ശിപ്പിച്ച ആശുപത്രി അവരുടെ മാര്‍ക്കറ്റിങ്ങിന് വേണ്ടി സിസേറിയന്‍ നടത്താന്‍ വിസമ്മതിച്ചെന്നും കുടുംബം പറഞ്ഞിരുന്നു. നിലവില്‍ ദമ്പതികളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തങ്ങളുടെ പരാതി ആദ്യം തന്നെ ആശുപത്രിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ചികിത്സാപ്പിഴവ് നടന്നില്ലായിരുന്നുവെന്നാണ് ആശുപത്രിയുടെ വാദമെന്നും കുഞ്ഞിന്റെ മാതാവ് പറഞ്ഞു.

Content Highlight: Newborn baby dies at Kinder Hospital; DMO report says it was due to medical negligence

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.