ഇറാനിലെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കണം; ട്രംപിന് നന്ദിയറിയിച്ച് നെതന്യാഹു
World
ഇറാനിലെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കണം; ട്രംപിന് നന്ദിയറിയിച്ച് നെതന്യാഹു
രാഗേന്ദു. പി.ആര്‍
Saturday, 28th February 2026, 2:51 pm

ടെല്‍ അവീവ്: ഇറാനിലെ വ്യോമാക്രമണത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച് ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇസ്രഈലിന്റെ ഉറ്റ സുഹൃത്തായ ഡൊണാള്‍ഡ് ട്രംപ് ചരിത്രപരമായ നേതൃത്വമാണ് നിലവില്‍ വഹിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

ഇറാനിലെ ഭീകരവാദ ഭരണകൂടം ഉയര്‍ത്തുന്ന അസ്തിത്വ ഭീഷണി ഇല്ലാതാക്കുന്നതിനുള്ള ഒരു ഓപ്പറേഷന്‍ ഇസ്രഈലും അമേരിക്കയും ആരംഭിച്ചതായും നെതന്യാഹു പറഞ്ഞു. ഇറാനിലെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കണമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.


സ്വാതന്ത്ര ഇറാനുവേണ്ടി രാജ്യത്തെ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു. മാറ്റത്തിന്റെ സമയം അതിക്രമിച്ചെന്നും നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ 47 വര്‍ഷമായി ഇറാനിലെ ആയത്തുല്ല ഭരണകൂടം ‘ഇസ്രഈലിന് മരണം’, ‘അമേരിക്കയ്ക്ക് മരണം’ എന്ന് മുദ്രാവാക്യം വിളിക്കുന്നു. നിരവധി അമേരിക്കക്കാരെയാണ് ഇറാന്‍ കൊലപ്പെടുത്തിയത്. സ്വന്തം ജനങ്ങളെ പോലും കൂട്ടക്കൊല ചെയ്തു. ഇറാനെ ആണവായുധങ്ങള്‍ ആയുധമാക്കാന്‍ അനുവദിക്കരുതെന്നും നെതന്യാഹു പറഞ്ഞു.

യു.എസ് യുദ്ധം തുടങ്ങി കഴിഞ്ഞുവെന്നാണ് ട്രംപിന്റെ പ്രതികരണം. ഇറാന്‍ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമെന്ന് ആരോപിച്ചാണ് യു.എസിന്റെ ആക്രമണം.

ഇന്ന് (ശനി) രാവിലെയോടെയാണ് ഇറാനില്‍ വ്യോമാക്രമണം ഉണ്ടയത്. ആക്രമണത്തിന് പിന്നാലെ ഇറാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇയുടെ ഓഫീസിന് സമീപത്താണ് വ്യോമാക്രമണം നടന്നത്. മുപ്പതോളം ഇടങ്ങളില്‍ സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്‍ ഇസ്രഈലിനെതിരെ ശക്തമായ തിരിച്ചടിക്കുകയും ചെയ്തു. വടക്കന്‍ ഇസ്രഈല്‍ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പ്രത്യാക്രമണം. നിലവില്‍ ഖത്തര്‍, ബഹ്റൈന്‍, അബുദാബി എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlight: Netanyahu thanks to Trump for airstrikes in Iran

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.