നയാര പമ്പില്‍ പെട്രോള്‍ വില കുറയും; നാല് തവണയായി 1345 രൂപ കൂട്ടിയ വാണിജ്യ സിലണ്ടറിന് 180 രൂപയും കുറയും
India
നയാര പമ്പില്‍ പെട്രോള്‍ വില കുറയും; നാല് തവണയായി 1345 രൂപ കൂട്ടിയ വാണിജ്യ സിലണ്ടറിന് 180 രൂപയും കുറയും
സിജൊ
Wednesday, 1st July 2026, 11:49 am

ന്യൂദല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ നയാര എനര്‍ജിയുടെ പെട്രോള്‍ പമ്പുകളില്‍ ഇന്ധന വില കുറയും. പെട്രോള്‍ ലിറ്ററിന് അഞ്ച് രൂപയും ഡീസല്‍ ലിറ്ററിന് മൂന്ന് രൂപയുമാണ് നയാര പമ്പുകളില്‍ കുറയുക.

പശ്ചിമേഷ്യയില്‍ ഇറാന്‍ യു.എസ് സംഘര്‍ഷത്തില്‍ അയവ് വന്നതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയല്‍ വില കുറയുന്നതിനിടെയാണ് നയാരയുടെ നടപടി. നിലവില്‍ നയാര മാത്രമാണ് ഇപ്പോള്‍ വില കുറച്ചിട്ടുള്ളത്. മറ്റ് കമ്പനികള്‍ ഇത്തരത്തില്‍ വിലക്കുറവ് വരുത്തിയിട്ടില്ല.

അതേസമയം, രാജ്യത്ത് വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. 19 ഗ്രാമിന്റെ സിലിണ്ടറിന്റെ വിലയില്‍ 180 രൂപ കുറക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയായി 1345 രൂപ കൂട്ടിയ ശേഷമാണ് ഇപ്പോള്‍ വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ വിലയില്‍ 180 രൂപ കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്.

180 രൂപ കുറച്ചതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2951 രൂപയായി. നേരത്ത ഇത് 3131 രൂപയായിരുന്നു. കോഴിക്കോട്ട് 2983 രൂപയായും തിരുവനന്തപുരത്ത് 2971.5 രൂപയായും ഈ സിലിണ്ടറിന്റി വില കുറയും. അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എല്‍.പി.ജി (എഫ്.ടി.എല്‍) സിലിണ്ടറിന് 13 രൂപ വില കുറയ്ക്കാനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. എന്നാല്‍ ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് നിലവിലെ വില കുറയും.

ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതനിടെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ വാണിജ്യ എല്‍.പി.ജി വില കുറയുന്നത്. പശ്ചിമേഷ്യയില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പുനരാരംഭിച്ചതോടെയാണ് ആഗോള തലത്തില്‍ ഇന്ധന വില കുറയാന്‍ ആരംഭിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചത് ആഗോള വിപണിയില്‍ ഇന്ധന വിലക്കയറ്റത്തിന് കാരണമായിരുന്നു. സംഘര്‍ഷം നിര്‍ത്തിവെക്കുന്നതിനുള്ള ഇടക്കാല ധാരണാ പത്രത്തില്‍ ജൂണ്‍ 17ന് ഇറാനും യു.എസും ഒപ്പുവെച്ചതോടെ ഹോര്‍മുസിലെ ഗതാഗതം പുനരാരംഭിച്ചിരുന്നു. ഇതോടെ ആഗോള എണ്ണവില കുറയുകയും ചെയ്തിരുന്നു.

Content Highlight: Nayara Energy cuts petrol price; Commercial LPG prices cut by average ₹180 per cylinder