ബംഗ്ലാദേശിനെ തകര്‍ത്ത വകയില്‍ ക്യാപ്റ്റന്‍ തിരുത്തിയത് ഇംഗ്ലണ്ടിന്റെ ചരിത്രം
Sports News
ബംഗ്ലാദേശിനെ തകര്‍ത്ത വകയില്‍ ക്യാപ്റ്റന്‍ തിരുത്തിയത് ഇംഗ്ലണ്ടിന്റെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th October 2025, 12:07 pm

ഐ.സി.സി വനിതാ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് വനിതകള്‍ സ്വന്തമാക്കിയത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 23 പന്ത് ശേഷിക്കെ വിജയം നേടുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്താനും ഇംഗ്ലണ്ടിന് സാധിച്ചു.

മത്സരത്തില്‍ ചെയ്‌സിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഹീത്തര്‍ നൈറ്റാണ്. 111 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 79 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന് പുറമെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാറ്റ് സ്‌കൈവര്‍ ബ്രണ്ട് 41 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 32 റണ്‍സ് നേടി സെക്കന്റ് ടോപ് സ്‌കോററായിരുന്നു. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരത്തെ തേടിയെത്തിയത്.

വനിതാ ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് സൈവര്‍ ബ്രണ്ട് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് മുന്‍ വനിതാ താരം ഷാര്‍ലറ്റ് എഡ്‌വേര്‍ഡാണ്.

വനിതാ ഏകദിന ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, മത്സരം, റണ്‍സ് എന്ന ക്രമത്തില്‍

ഷാര്‍ലറ്റ് എഡ്‌വേര്‍ഡ് – 189 – 5992

ടമ്മി ബ്യൂമോണ്ട് – 134 – 4562

നാറ്റ് സ്‌കൈവര്‍ ബ്രണ്ട് – 123 – 4106

ചാര്‍ലി ടൈലര്‍ – 125 – 4101

സാറ ടൈലര്‍ – 125 – 4056

അതേസമയം ബംഗ്ലാദേശിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് ഫാത്തിമ ഖാതുനാണ്. രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 10 ഓവര്‍ എറിഞ്ഞ് 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടയത്. മാത്രമല്ല 1.60 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ് പ്രകടനം.

ഫാത്തിമക്ക് പുറമെ മാറുഫ അക്തര്‍ രണ്ട് വിക്കറ്റും സഞ്ജിത അക്തര്‍ ഒരു വിക്കറ്റും നേടി. അതേസമയം ബംഗ്ലാദേശിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് 60 റണ്‍സ് നേടിയ ശോഭന മൊസ്താരിയും 43* റണ്‍സ് നേടിയ റബായ ഖാതുനുമാണ്.

Content Highlight: Nat Sciver Brunt In Great Record Achievement For England Womens