| Friday, 28th February 2025, 5:02 pm

ഹൃതിക് റോഷനോട് ക്രഷുണ്ടായിരുന്നു; എന്നാല്‍ ആ മലയാള നടനെ പണ്ടുമുതല്‍ക്കേ ഇഷ്ടമാണ്: നമിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നമിത പ്രമോദ്. ഇപ്പോള്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ആരുടെയൊക്കെ കൂടെ സിനിമ ചെയ്യാനായിരുന്നു ഇഷ്ടമെന്ന് പറയുകയാണ് നമിത. സംവിധായകന്‍ ലാല്‍ ജോസിന്റെ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും അത് നടന്നുവെന്നുമാണ് നടി പറയുന്നത്.

ഒപ്പം നടന്‍ പൃഥ്വിരാജ് സുകുമാരനൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചതിനെ കുറിച്ചും നമിത പറഞ്ഞു. പൃഥ്വിയോട് ക്രഷ് ആയിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് ചെറുപ്പം മുതല്‍ക്കേ അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു എന്നാണ് നമിത മറുപടി നല്‍കിയത്.

‘എനിക്ക് ലാലു അങ്കിളിന്റെ (ലാല്‍ ജോസ്) കൂടെ സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. കാരണം മീശമാധവന്‍ സിനിമയൊക്കെ നമുക്ക് ചെറുപ്പത്തിലെ തന്നെ കാണാന്‍ ഇഷ്ടമുള്ള പടമല്ലേ. അത് നടന്നു.

പിന്നെ രാജുവേട്ടന്റെ (പൃഥ്വിരാജ്) കൂടെ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തോട് ക്രഷായിരുന്നോ എന്ന് ചോദിച്ചാല്‍, എനിക്ക് ചെറുപ്പം മുതല്‍ക്കേ രാജുവേട്ടനെ വലിയ ഇഷ്ടമാണ്,’ നമിത പ്രമോദ് പറഞ്ഞു.

അപ്പോള്‍ ബോളിവുഡ് നടന്‍ ഹൃതിക് റോഷനോട് ആയിരുന്നില്ലേ ക്രഷ് എന്ന ചോദ്യത്തിന് ഒരാള്‍ക്ക് ജീവിതത്തില്‍ കുറേ ആളുകളോട് ക്രഷൊക്കെ വരാലോ എന്നായിരുന്നു നമിത പറഞ്ഞത്. ഹൃതിക് റോഷന്‍ തന്റെ കുഞ്ഞുനാളിലെ ക്രഷായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെയൊന്നും പറയല്ലേ (ചിരി). ഒരാള്‍ക്ക് ജീവിതത്തില്‍ കുറേ ആളുകളോട് ക്രഷൊക്കെ വരാലോ. ഹൃതിക് റോഷന്‍ എന്റെ കുഞ്ഞുനാളിലെയുള്ള ക്രഷായിരുന്നു. പിന്നെ രാജുവേട്ടന്റെ കാര്യം ചോദിച്ചാല്‍, ഞാന്‍ അഭിനയിക്കുന്നതിന്റെ മുമ്പ് ഫോട്ടോഷൂട്ട്‌സും കാര്യങ്ങളും ചെയ്ത് തുടങ്ങിയ ഒരു സമയം ഉണ്ടായിരുന്നു.

അന്ന് ചെറിയ മാഗസിനുകള്‍ക്കൊക്കെ കവര്‍പിക്ക്‌സ് ചെയ്തിരുന്നു. ആ കവര്‍പേജ് ചെയ്യുന്ന സമയത്ത് ഒരു തവണ പൃഥ്വിരാജാണ് ഓണം എഡിഷനിലെന്ന് പറഞ്ഞു. അത് കേട്ടതും ഞാന്‍ വളരെ എക്‌സൈറ്റഡായി.

കാരണം എനിക്ക് അത്രയേറെ ഇഷ്ടമുള്ള ആളാണല്ലോ. പക്ഷെ ആ സമയത്തായിരുന്നു രാജുവേട്ടന്റെ കല്യാണം നടന്നത്. അതുകൊണ്ട് കവര്‍പിക്കില്‍ കൂടെ സുപ്രിയ ചേച്ചിയായി പോയി (ചിരി). പക്ഷെ പണ്ട് മുതല്‍ക്കേ എനിക്ക് ഇഷ്ടമുള്ള ഒരു ആക്ടറാണ് അദ്ദേഹം,’ നമിത പ്രമോദ് പറഞ്ഞു.

Content Highlight: Namitha Pramod Talks About Prithviraj Sukumaran

We use cookies to give you the best possible experience. Learn more