| Thursday, 26th February 2026, 10:21 pm

പീഡനക്കേസിലെ അതിജീവിതമാരുടെ വിവരങ്ങൾ വെളിപ്പെടുത്തി; ആര്‍. ശ്രീലേഖക്കെതിരെ പോക്‌സോ കേസ്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: പീഡനക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയതില്‍ മുന്‍ ഡി.ജി.പിയും ബി.ജെ.പി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖക്കെതിരെ കേസ്.

പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ശ്രീലേഖക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസിന്റേതാണ് നടപടി.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍. ജയചന്ദ്രനാണ് ശ്രീലേഖക്കെതിരെ പരാതി നല്‍കിയത്.

യൂട്യൂബിലൂടെ അതിജീവിതമാരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

ദല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂര്‍ പീഡനക്കേസ് എന്നീ സംഭവങ്ങളിലെ ഇരകളുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാണ് എഫ്.ഐ.ആര്‍.

പോക്‌സോ വകുപ്പുകളായ 22, 23(2), 22(4) എന്നിവ പ്രകാരവും ബി.എന്‍.എസിലെ 72ാം വകുപ്പ് പ്രകാരവുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

‘സസ്‌നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലെ 80ാം എപ്പിസോഡില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരകളുടെ പേരുവിവരങ്ങള്‍, മാതാപിതാക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് ആരോപണം.

ശ്രീലേഖക്കെതിരെ നേരത്തെ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പിന്നാലെ തിരുവനന്തപുരം ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പരാതിയും തെളിവുകളും പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിര്‍ദേശം.

2016ലും സമാനമായ പരാതിയില്‍ എറണാകുളം കുറുപ്പംപടി പൊലീസിലും ശ്രീലേഖക്കെതിരെ കേസുണ്ട്. ഇക്കാര്യവും പരാതിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു.

Content Highlight: Names of survivors of abuse case revealed; POCSO case filed against R. Sreelekha

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more