കൊച്ചി: തന്റെ പഴയ പരാമർശത്തിൽ വിശദീകരണം നൽകി വീണ്ടും വെട്ടിലായി ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാർ.
ചെറുപ്പകാലത്ത് വീട്ടുജോലിക്ക് വന്നിരുന്നവർക്ക് കുഴികുത്തി കഞ്ഞി കൊടുത്തിട്ടുണ്ടെന്നും അത് കാണുമ്പോൾ കൊതിവരും എന്നായിരുന്നു കൃഷ്ണകുമാറിന്റെ പഴയ പരാമർശം. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
കൊച്ചിയിലെ ഹോട്ടലിൽ പഴങ്കഞ്ഞി വിളമ്പുന്നത് കണ്ടപ്പോൾ കൗതുകം കൊണ്ട് പങ്കാളിയുടെ വ്ലോഗിൽ പറഞ്ഞ കാര്യങ്ങളാണ് പിന്നീട് വിവാദമായതെന്ന് കൃഷ്ണകുമാർ വിശദീകരിച്ചു.
‘അധ്വാനിച്ച് വന്ന് അവർ കഴിക്കുന്നത് കാണാൻ പ്രത്യേക സൗന്ദര്യമാണ്. നമുക്കും ഇതുപോലെ കഴിക്കാൻ തോന്നും. ഇതിൽ ജാതിവ്യവസ്ഥ കൊണ്ടുവന്ന് നറേറ്റീവ് ഉണ്ടാക്കുകയാണ് ചെയ്തത്. ഞങ്ങളുടെ വീട്ടിൽ പണിക്ക് വന്നിരുന്ന വ്യക്തിയുടെ പേര് കരുണാകരൻ നായർ എന്നായിരുന്നു’ കൃഷ്ണകുമാർ പറഞ്ഞു.
തന്റെ വീഡിയോ മുഴുവൻ കണ്ടവർക്ക് കാര്യമറിയാമെന്നും അത് കട്ട് ചെയ്ത് ആരെങ്കിലും കാശുണ്ടാകുന്നുണ്ടല്ലോ എന്നതാണ് തന്റെ സന്തോഷമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
Content Highlight: Nair used to dig a hole and eat porridge; Krishnakumar gives a controversial explanation on an old remark