നയ്പിഡോ: സൈന്യം ഭരിക്കുന്ന മ്യാന്‍മറില്‍ നാല് ജനാധിപത്യ പ്രവര്‍ത്തകരുടെ വധശിക്ഷ നടപ്പിലാക്കി ഭരണകൂടം. മുന്‍ എം.പി ഉള്‍പ്പടെയുള്ള നാല് പേരെയാണ് സൈനിക ഭരണകൂടം ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സഹായം നല്‍കി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വധിച്ചത്. രാഷ്ട്രീയ നേതാവും ഓങ് സാന്‍ സൂചിയുടെ അടുത്ത അനുയായിയുമായ ഫോയെ സെയ ത്വാ, ആക്റ്റിവിസ്റ്റ് കൊ ജിമ്മി എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
മ്യാന്‍മറില്‍ 1988ന് ശേഷം ഇത് ആദ്യമായാണ് വധശിക്ഷ നടപ്പാക്കുന്നതെന്നാണ് യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് സൈന്യം മ്യാന്‍മറില്‍ ഭരണം പിടിച്ചത്.
ഈ ജനാധിപത്യ അട്ടിമറി മ്യാന്‍മറില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതോടൊപ്പം തന്നെ മനുഷ്യാവകാശ ലംഘനങ്ങളും രാജ്യത്ത് ശക്തമായിരുന്നു. എന്നാല്‍ ഇതെല്ലാം സൈനിക ഭരണകൂടം എല്ലാ ശക്തികളും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു.
അടച്ചിട്ട മുറിയില്‍ നടന്ന വിചാരണക്ക് ഒടുവിലാണ് ഇവരെ വധശിക്ഷക്ക് വിധേയമാക്കിയത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. വധശിക്ഷയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രതിപക്ഷ ഗ്രൂപ്പുകളില്‍ നിന്നും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും രൂക്ഷമായ വിമര്‍ശനത്തിനാണ് വിധേയമായിരിക്കുന്നത്.
നാല് പേര്‍ക്കെതിരെയും ഭീകരവിരുദ്ധ നിയമപ്രകാരവും പീനല്‍ കോഡ് പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ടെന്നും ജയില്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് ശിക്ഷ നടപ്പാക്കിയതെന്നും മ്യാന്‍മര്‍ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.
ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മ്യാന്‍മര്‍ ദേശസ്‌നേഹികളെയും മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്റെയും നായകരെയും സൈനിക ഭരണകൂടം വധിച്ച വാര്‍ത്തയില്‍ ഞാന്‍ ആകെ തകര്‍ന്നുപോയി,” മ്യാന്‍മറിലെ യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ടോം ആന്‍ഡ്രൂസ് പറഞ്ഞത്. ഈ ദുഷിച്ച പ്രവൃത്തികള്‍ അന്താരാഷ്ട്ര സമൂഹത്തിന് ഒരു പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തില്‍ തങ്ങളെ അങ്ങേയറ്റം ഞെട്ടിക്കുകയും ദുഃഖിക്കുകയും ചെയ്തുവെന്ന് മ്യാന്‍മറിലെ ഷാഡോ നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റ് (എന്‍.യു.ജി) പറഞ്ഞു.
CONTENT HIGHLIGHTS: Myanmar Military executes four democracy activists including ex-MP