കോഴിക്കോട്: ജനറൽ സീറ്റിൽ മുസ്‌ലിം ലീഗ് വനിതകളെ മത്സരിപ്പിക്കേണ്ടെന്നും, സംവരണ സീറ്റിൽ മത്സരിപ്പിക്കാൻ മാത്രമാണ് സമസ്ത അനുമതി നൽകിയിരിക്കുന്നതന്നെനും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം.
സ്ത്രീകളെ സംവരണ സീറ്റിൽ മാത്രം മത്സരിപ്പിച്ചാൽ മതിയെന്നും ജനറൽ സീറ്റിൽ പ്രാപ്തരായ പുരുഷന്മാരെ മാത്രം നിർത്തിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവരണ സീറ്റിൽ സ്ത്രീകളെ മത്സരിപ്പിക്കേണ്ടത് നിർബന്ധമായ അവസരത്തിലാണ് ലീഗിന് സ്ത്രീകളെ മത്സരിപ്പിക്കാൻ സമസ്ത അനുമതി നൽകിയതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
കേരളത്തിലെ ഭൂരിഭാഗം മുസ്‌ലിങ്ങളും സമസ്തയോട് ചേർന്ന് പ്രവർത്തിക്കുന്നവരാണ്, അവരുടെ ആദർശങ്ങൾക്ക് വിരുദ്ധമായൊരു തീരുമാനമെടുക്കുന്നത് ഒരു മുസ്‌ലിം സംഘടനക്ക് ഗുണകരമല്ല ലീഗ് സമസ്തയുടെ തീരുമാനങ്ങൾ അംഗീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമിയുമായും എസ്.ഡി.പി.ഐയുമായും ചേർന്ന് പ്രവർത്തിക്കരുതെന്ന് പറഞ്ഞ ഉമർഫൈസി ഇടത് ഭരണത്തിൽ മുസ്‌ലിം വിഭാഗത്തിന് അർഹിച്ച പരിഗണന ലഭിച്ചെന്നും പറഞ്ഞു.
നിലവിൽ രണ്ട് വനിതാ സ്ഥാനാർത്ഥികളെയാണ് മുസ്‌ലിം ലീഗ് മത്സരിപ്പിക്കുന്നത്. പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയയെയും കൂത്തുപറമ്പിൽ ജയന്തി രാജനുമാണ് ലീഗ് ടിക്കറ്റിൽ മത്സരിക്കുന്നത്.