| Friday, 27th March 2026, 7:32 am

അസമിലെ കൊക്രജാറില്‍ പശു മാംസവും തോലും കണ്ടെത്തിയെന്നാരോപണം; മുസ്‌ലിം വീടുകള്‍ അടിച്ചുതകര്‍ത്ത് അക്രമകാരികള്‍

നിഷാന. വി.വി

ദിസ്പൂര്‍: അസമിലെ കൊക്രജാറിലെ നയാസര ഗ്രാമത്തില്‍ ഒരു വീട്ടുമുറ്റത്ത് പശു ഇറച്ചിയും തോലും കണ്ടെത്തിയെന്നാരോപിച്ച് മുസ്‌ലിം വീടുകള്‍ക്ക് നേരെ ആക്രമണം.

ആക്രമകാരികള്‍ പ്രദേശത്തെ മുസ്‌ലിം വീടുകള്‍ ആക്രമിക്കുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ വീടുകള്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായിരുന്നു.

എന്നാല്‍ പ്രദേശത്ത് മനപൂര്‍വ്വം പശു ഇറച്ചി കൊണ്ടുവന്നിട്ടതാണെന്ന് ഗ്രാമവാസികള്‍ ആരോപിച്ചതായി സിയസാത് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രദേശം ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി പൊലീസ് അറിയിച്ചു.

സംശയിക്കുന്ന മാംസത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും സംഭവത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

വംശീയവും സാമുദായികവുമായ സംഘര്‍ഷങ്ങളുടെ ചരിത്രമുള്ള ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ മേഖലയിലെ ചില ഭാഗങ്ങളില്‍ പശു സംരക്ഷണവുമായി ബന്ധപ്പെട്ട ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നതിനെകുറിച്ചുള്ള ആശങ്കകള്‍ക്കിടെയാണ് സംഭവം.

2014ല്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ഇന്ത്യ ബോഡോലാന്‍ഡ് വിഭാഗവുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ 300 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

2012 ല്‍ 100ലധികം പേര്‍ കൊല്ലപ്പെടുകയും 40000 ത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്ത കൊക്രജാര്‍ ഏറ്റുമുട്ടലുകള്‍ ഉള്‍പ്പെടെ മുന്‍കാലങ്ങളില്‍ ഈ മേഖല വലിയ ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Content Highlight: Muslim houses vandalized in Assam’s Kokrajhar after alleged discovery of cow meat and hide

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more