ഗ്ലിംപ്‌സില്‍ ചരട് കെട്ടിയവനെ സംരക്ഷിക്കാനിറങ്ങിയതല്ലേ കണ്ടുള്ളൂ, അവനും മറ്റൊരു മുന്നയാണെന്ന് കാണിച്ച മുരളി ഗോപി ബ്രില്യന്‍സ്
Malayalam Cinema
ഗ്ലിംപ്‌സില്‍ ചരട് കെട്ടിയവനെ സംരക്ഷിക്കാനിറങ്ങിയതല്ലേ കണ്ടുള്ളൂ, അവനും മറ്റൊരു മുന്നയാണെന്ന് കാണിച്ച മുരളി ഗോപി ബ്രില്യന്‍സ്
അമര്‍നാഥ് എം.
Saturday, 27th June 2026, 9:19 pm

അടുത്തിടെ സിനിമാലോകത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ചിത്രമായിരുന്നു എമ്പുരാന്‍. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാന്‍ സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചിരുന്നു. ഗുജറാത്ത് കലാപത്തില്‍ പങ്കുള്ളവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് പറഞ്ഞുവെച്ച എമ്പുരാന്‍ പലരുടെയും വെറുപ്പിന് ഇരയായി മാറി.

സംവിധായകന്‍ പൃഥ്വിരാജിനെതിരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നടന്നിരുന്നു. നായകനായ മോഹന്‍ലാലടക്കം മാപ്പുമായി രംഗത്തെത്തിയതും ചിത്രം റീ സെന്‍സര്‍ ചെയ്തതും വലിയ വാര്‍ത്തയായി. എമ്പുരാന് ശേഷം മുരളി ഗോപി തിരക്കഥയൊരുക്കിയ അനന്തന്‍ കാട് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിന് മുമ്പ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച ഗ്ലിംപ്‌സ് വലിയ ചര്‍ച്ചയായിരുന്നു.

അനന്തന്‍ കാട് Photo: Theatrical Poster

ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയുടെ കൈയിലെ ചരട് മുറിച്ച ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയന്റെ ഓഫീസിലേക്ക് ചോദിക്കാന്‍ ചെല്ലുന്ന മുരളി ഗോപിയുടെ കഥാപാത്രത്തിന്റെ സീന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. എമ്പുരാനില്‍ സംഘപരിവാറിനെ വിമര്‍ശിച്ചതിന് മുരളി ഗോപിയുടെ പ്രായശ്ചിത്തമാണ് ഈ സീനെന്ന് പലരും അഭിപ്രായപ്പെട്ടു.

എന്നാല്‍ ഈ സീനിന്റെ യഥാര്‍ത്ഥ ട്വിസ്റ്റ് അനന്തന്‍ കാടിന്റെ ക്ലൈമാക്‌സിലായിരുന്നു. ആര്‍ക്ക് വേണ്ടിയാണോ മുരളി ഗോപിയുടെ കഥാപാത്രം കോളേജില്‍ പ്രശ്‌നമുണ്ടാക്കാന്‍ ചെന്നത് അയാള്‍ തന്നെ ക്ലൈമാക്‌സില്‍ നായകന്റെ സംഘത്തെ ഒറ്റിക്കൊടുക്കുന്നതായാണ് കാണിക്കുന്നത്. എമ്പുരാനില്‍ ഒരുപാട് ചര്‍ച്ചയായ മുന്ന എന്ന കഥാപാത്രത്തെപ്പോലെയാണ് ഈ കഥാപാത്രമെന്നും മുരളി ഗോപി വരച്ചുകാണിക്കുന്നു.

അനന്തന്‍ കാട് Photo: Screen grab/ Mini Music

എന്നാല്‍ സിനിമയെന്ന നിലയില്‍ അനന്തന്‍ കാട് നിരാശയാണ് സമ്മാനിക്കുന്നത്. വലിയ താരനിര അണിനിരക്കുന്നുണ്ടെങ്കിലും ഒരു കഥാപാത്രത്തോടും പ്രേക്ഷകര്‍ക്ക് ഇമോഷണല്‍ കണക്ഷന്‍ തോന്നുന്നില്ലെന്നത് ചിത്രത്തിന്റെ പരാജയമാണ്. കണ്ടുമടുത്ത ഗ്യാങ് വാര്‍ സിനിമകളുടെ അതേ ടെംപ്ലേറ്റ് തന്നെയാണ് അനന്തന്‍ കാടില്‍ മുരളി ഗോപി വരച്ചിട്ടത്.

ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റീവായി തോന്നിയത്. ഇന്ദ്രന്‍സ് അവതരിപ്പിച്ച കൃഷ്ണന്‍കുട്ടി എന്ന കഥാപാത്രമാണ്. അലറിവിളിക്കലോ ആക്ഷന്‍ സീനുകളോ ഒന്നുമില്ലാതെ മാസിന്റെ അങ്ങേയറ്റമാണ് ഈ കഥാപാത്രം കാണിച്ചത്. ചിത്രത്തില്‍ ഏറ്റവുമധികം കൈയടി കിട്ടിയതും കൃഷ്ണന്‍കുട്ടിയുടെ ഡയലോഗുകള്‍ക്കാണ്.

Content Highlight: Murali Gopi’s brilliance in Ananthan Kaadu movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം