കുറെ സിനിമകള്‍ ചെയ്‌തെങ്കിലും ആ സിനിമയാണ് കരിയറില്‍ വഴിത്തിരിവായത്: മുജീബ് മജീദ്
Malayalam Cinema
കുറെ സിനിമകള്‍ ചെയ്‌തെങ്കിലും ആ സിനിമയാണ് കരിയറില്‍ വഴിത്തിരിവായത്: മുജീബ് മജീദ്
ഐറിന്‍ മരിയ ആന്റണി
Monday, 2nd March 2026, 11:21 pm

ഇന്ന് മലയാള സിനിമയില്‍ മുഴങ്ങികേള്‍ക്കുന്ന പേരുകളിലൊന്നാണ് മുജീബ് മജീദ്. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളായ രേഖാചിത്രം, കളങ്കാവല്‍, എക്കോ എന്നീ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് മുജീബ് മജീദാണ്. മന്ദാരം എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ മുജീബ് കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

ചത്താ പച്ചയാണ് മുജീബിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ തന്റെ സൗഹൃദങ്ങളെ സമ്പന്നമാക്കിയത് ചെന്നൈ നഗരമാണെന്ന് അദ്ദേഹം പറയുന്നു.

photo: മുജീബ് മജീദ്  /screen grab from indywood and wonderwall media network

‘ശബരീഷ്, കൈലാസ്, അല്‍ഫോണ്‍സ് പുത്രന്‍, രാജേഷ് മുരുഗേശന്‍, ജസ്റ്റിന്‍ വര്‍ഗീസ് തുടങ്ങി, സിനിമ സ്വപ്നം കണ്ട് നടന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍. അവര്‍ ഓരോരുത്തരായി സിനിമയിലേക്ക് വന്നു. പലരും പലരെയും സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നു. ചില ഷോര്‍ട്ട് ഫിലിമുകള്‍ക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി പശ്ചാത്തല സംഗീതമൊരുക്കുന്നത്. ആ ടീമിലുള്ളയാളായിരുന്നു ബാഹുല്‍ രമേഷ്.

അന്ന് ചെയ്ത ‘ഗ്രേസ് വില്ല’ എന്ന ഷോര്‍ട്ട് ഫിലിം ഹിറ്റായിരുന്നു. മന്ദാരത്തിനുശേഷം പതിയേ ഓരോ സിനിമകളില്‍ പ്രവര്‍ത്തിച്ചു. അക്കൂട്ടത്തില്‍ ‘തിങ്കളാഴ്ച നിശ്ചയം’ വഴിത്തിരിവായി. ആ സിനിമയിലെ പാട്ടും പശ്ചാത്തല സംഗീതവുമൊക്കെ ഇന്‍ഡസ്ട്രിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു,’ മുജീബ് മജീദ് പറയുന്നു.

കിഷ്‌കിന്ധാകാണ്ഡം രേഖാചിത്രം ധീരന്‍ എക്കോ എന്നീ ചിത്രങ്ങളെല്ലാം കരിയറില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സമ്മാനിച്ചവയാണെന്നും മുന്നോട്ടും ഇതുപോലെ ഈ യാത്ര തുടരട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഗീതപശ്ചാത്തലമുള്ള കുടുംബമായിരുന്നു തന്റെതെന്നും ചെറുപ്പത്തിലേ പഴയ ഹിന്ദി പാട്ടുകളൊക്കെ കേള്‍ക്കുമായിരുന്നുവെന്നും മുജീബ് പറയുന്നു. അതെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയിറങ്ങിയ മുജീബിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകളാണ് എക്കോയും കളങ്കാവലും സിനിമ വിജയിച്ചതില്‍ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

Content Highlight: Mujeeb majeeb talks about the films that were his turning point

 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.